വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെഅശ്ലീല ആംഗ്യം കാണിച്ച യുവതിയുടെ ജോലി പോയി. ട്രംപിന്റെ വാഹന വ്യൂഹം കടന്നു പോകവെയാണ് ജൂല ബ്രിസ്ക്മാൻ(50) എന്ന യുവതി നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവതിയെ ജോലിയില്‍ നിന്നും പുറത്താക്കി. അകിമാ എൽഎൽസി എന്ന കമ്പനിയാണ് യുവതിക്കെതിരെ നടപടി എടുത്തത്.
ഒക്ടബർ 28ന് വിർജീനിയയിൽ ട്രംപിന്റെ ഗോൾഫ് റിസോർട്ടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ട്രംപിന്റെ വാഹന വ്യൂഹത്തിന് സമീപത്തിലൂടെ സൈക്കിളിൽ പോയ യുവതി നടുവിരൽ ഉയർത്തി കാട്ടുകയായിരുന്നു. ഇതിനുശേഷം യുവതി തന്നെ ചിത്രം ട്വിറ്ററിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട എച്ച്ആർ മാനേജർ വിളിച്ച് നടപടി എടുക്കുകയുമായിരുന്നു.
അതേസമയം, സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രക്തം തിളച്ചത് കൊണ്ടാണ് താനിത്തരത്തില്‍ പ്രതിഷേധിച്ചതെന്നും അതില്‍ ഒരു ഖേദവുമില്ലെന്ന് ജൂലി വ്യക്തമാക്കി. എന്നാല്‍, പുരുഷ സഹപ്രവർത്തകർക്കെതിരെ സമാന രീതിയില്‍ ആരോപണം ഉയർന്നപ്പോൾ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. എന്നാൽ കമ്പനി ഇതേക്കുറിച്ച് പ്രകരിച്ചിട്ടില്ല.