മുംബൈ: കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ വിലാസ്റാവു ദേശ്മുഖിനെതിരെ മോശം പരാമർശം നടത്തിയ കേന്ദ്രമന്ത്രി പിയുഷ് ഗോയലിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടൻ രിതേഷ് ദേശ്മുഖ്.
തിരിച്ച് പ്രതികരിക്കാന്‍ എത്തില്ലെന്നുറപ്പുള്ള ഒരാള്‍ക്കെതിരെ ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്നത് തെറ്റാണെന്ന് രിതേഷ് ട്വിറ്ററിലൂടെ പ്രതികരിച്ചു. എന്നാല്‍ മന്ത്രി പിയുഷ് ഗോയലിന്‍റെ പേര് പരാമർശിക്കാതെയായിരുന്നു രിതേഷിന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം പഞ്ചാബിലെ ലുധിയാനയില്‍ വ്യാപാരികളെ അഭിസംബോധന ചെയ്യവേ ആണ് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ വിലാസ്റാവു ദേശ്മുഖിനെതിരെ മോശം പരാമർശം നടത്തിയത്.
2011-ൽ മുംബൈ ഭീകരാക്രമണം നടക്കുന്ന സമയത്ത് തന്‍റെ മകന് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നതിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി വിലാസ്റാവുവിന്‍റെ ഉത്‌കണ്‌ഠയെന്നായിരുന്നു പിയുഷ് ഗോയല്‍ പരാമര്‍ശിച്ചത്. മുംബൈ ഭീകരാക്രമണ സമയത്ത് ദേശ്മുഖ് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നായിരുന്നു ഗോയലിന്‍റെ ആരോപണം.
ഈ പരാമര്‍ശത്തിനാണ് മന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ രിതേഷ് ദേശ്മുഖ് മറുപടി നല്‍കിയിരിക്കുന്നത്.
താന്‍ താജ് ഹോട്ടലില്‍ പോയിരുന്നു. പക്ഷെ അത് വെടിവയ്പ്പും ബോബെറും നടക്കുന്ന സമയത്തായിരുന്നില്ല. കൂടാതെ, തന്‍റെ പിതാവ് (വിലാസ്റാവു ദേശ്മുഖ്) ഒരിക്കലും തനിക്കുവേണ്ടി സിനിമയിൽ ഒരവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സംവിധായകനേയൊ നിർമാതാവിനേയൊ സമീപിച്ചിട്ടില്ല. താൻ അതില്‍ അഭിമാനിക്കുന്നുവെന്നും താരം കുറിച്ചു.
നിങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള എല്ലാ അവകാശവും ഉണ്ട്. എന്നാല്‍ സ്വന്തം പക്ഷം ന്യായീകരിക്കാന്‍ ആ വ്യക്തിക്ക് സാധിക്കാത്ത അവസ്ഥയില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. 7 വര്‍ഷം മുന്‍പായിരുന്നുവെങ്കില്‍ അദ്ദേഹം നിങ്ങള്‍ക്ക് മറുപടി നല്‍കിയേനെ... (2012-ലാണ് വിലാസ്റാവു ദേശ്മുഖ് അന്തരിച്ചത്). താങ്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാവിധ ആശംസകളും... ഇതായിരുന്നു... രിതേഷിന്‍റെ കുറിപ്പ്
5 രാജ്യം ഭരിച്ച പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത് അവര്‍ ചെയ്ത ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാവണം. എന്തായാലും മണ്‍മറഞ്ഞ നേതാക്കളെ "വെല്ലുവിളിക്കുക" എന്നത് ബിജെപി ഇപ്പോള്‍ പതിവാക്കിയിരിക്കുകയാണ്.. മറുപടി നല്കാന്‍ എത്തില്ല എന്ന ഉറച്ച വിശ്വാസമാവാം ഇതിന് പിന്നില്‍...