ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ്.
തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളിൽ സൈനികരുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്‍റെ മുന്നറിയിപ്പ്. ദേശീയ-സംസ്ഥാന-പ്രാദേശിക രാഷ്ട്രീയപ്പാർട്ടികൾക്കാണ് കമ്മീഷന്‍ നോട്ടീസ് നൽകിയത്.
2013ല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ചട്ടങ്ങള്‍ പിന്തുടരണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷൻ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഇതുസംബന്ധിച്ച് നേതാക്കൾ സ്ഥാനാർഥികൾക്കും പാർട്ടിപ്രവർത്തകർക്കും നിർദേശം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. മുന്‍ നാവികസേനാ മേധാവി എല്‍ രാംദാസ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനയച്ച തുറന്ന കത്തിന് പിന്നാലെയാണ് കമ്മീഷന്‍റെ ഇടപെടല്‍.
പുല്‍വാമ, ബാല്‍കോട്ട്, അഭിനന്ദ് തുടങ്ങിയ വിഷയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ദുരുപയോഗിക്കുന്നതായി രാംദാസ് വ്യക്തമാക്കിയിരുന്നു.
സൈന്യത്തിന്‍റെ ചിത്രവും യൂണിഫോമും ദുരുപയോഗപ്പെടുത്തി തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.
സൈന്യത്തിന്‍റെ വിലയിടിക്കുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 2013 ൽ സൈനികരുടെ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം കമ്മീഷന് പരാതി നൽകിയിരുന്നു.
ഇതേ തുടര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് കമ്മീഷൻ നിര്‍ദ്ദേശിച്ചിരുന്നു.
രാജ്യത്തെ സൈനികര്‍ക്ക് രാഷ്ട്രീയമില്ലെന്നും നിഷ്പക്ഷരാണെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇത് വീണ്ടും ആവർത്തിക്കുകയാണെന്ന് കമ്മീഷൻ കുറിപ്പിൽ പറയുന്നു.
ഇന്ത്യൻ വി൦ഗ് കമാൻഡര്‍ അഭിനന്ദൻ വര്‍ത്തമാന്‍റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശവുമായി കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നരേന്ദ്ര മോദിയും അഭിനന്ദൻ വര്‍ത്തമാനുമുള്ള ചിത്രങ്ങള്‍ രംഗത്തു വരുന്നുണ്ട്. ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലും ബിജെപി നേതാക്കള്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
സൈനിക നടപടിയെ രാഷ്ട്രീയ നേട്ടമായി ഉയര്‍ത്തിക്കാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായാണ് കമ്മീഷന്‍റെ മുന്നറിയിപ്പ്. നേരത്തെ ദല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയും സൈന്യത്തിന്‍റെ യൂണിഫോം ധരിച്ച് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.