കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമര്‍ശനവുമായി ബംഗാള്‍ ബിജെപി ഉപാദ്ധ്യക്ഷനും നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ സഹോദരന്‍റെ കൊച്ചുമകനുമായ ചന്ദ്ര കുമാര്‍ ബോസ്.
എല്ലാ മത-സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് വേണ്ടി തുറന്ന രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യയെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
ഏതെങ്കിലും ഒരു മതത്തിനെ ഉദ്ദേശിച്ചല്ല പൗരത്വ നിയമ ഭേദഗതിയെങ്കില്‍ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ എന്നീ മതങ്ങളെ മാത്രം നിയമത്തില്‍ പരാമര്‍ശിച്ചതെന്തുകൊണ്ടാണ് ? മുസ്ലീങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണ൦- ചന്ദ്രകുമാര്‍ ബോസ് പറയുന്നു.
ബംഗാളിൽ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി ദേശീയ നേതാക്കൾ നടത്തിയ റാലിക്ക് പിന്നാലെയാണ് ചന്ദ്ര കുമാര്‍ ബോസ് രംഗത്തുവന്നിരിക്കുന്നത്.
സമൂഹ മാധ്യമങ്ങള്‍ അടക്കം നിയമത്തിനെപ്പറ്റി മുസ്ലീം സമുദായത്തിന് ബോധവത്കരണം നല്‍കാന്‍ പ്രവര്‍ത്തകര്‍ക്ക് ബിജെപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള വിയോജിപ്പ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ കനക്കുമ്പോള്‍ ഇതാദ്യമായാണ് ബിജെപിയ്ക്കുള്ളില്‍ നിന്ന് തന്നെ എതിരഭിപ്രായം ഉണ്ടാകുന്നത്.
നേരത്തെ എൻഡിഎ ഘടകകക്ഷികളായ അസം ഗണ പരീഷദും, ജെഡിയു, ശിരോമണി അകാലിദൾ തുടങ്ങിയവര്‍ നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു.
രാജ്യത്തെ ജനാധിപത്യ- മതേതര സ്വഭാവം കണക്കിലെടുത്ത് മുസ്ലീങ്ങളെയും സി.എ.എയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.