മുംബൈ: ബിജെപിയും ശിവസേനയും തമ്മിലുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവരികയാണ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സഞ്ജയ് റൗത് നടത്തിയ പരാമര്‍ശം ഇതാണ് തെളിയിക്കുന്നത്.
റാഫേല്‍ ഇടപാടില്‍ പ്രതിപക്ഷം ഭരണപക്ഷത്തെ കുരുക്കുമ്പോള്‍ പ്രതിപക്ഷത്തിന് ശക്തമായ പിന്തുണയുമായി ശിവസേന എം.പി സഞ്ജയ് റൗത് രംഗത്ത്.
അഴിമതിയുടെ കാര്യത്തില്‍ ബോഫോഴ്‌സിന്‍റെ പിതാവാണ് റാഫേല്‍ ഇടപാടെന്ന് ശിവസേന എം.പി സഞ്ജയ് റൗത് ചൂണ്ടിക്കാട്ടി. കൂടാതെ, രാഹുല്‍ ഗാന്ധിയുടെ പ്രധാന്യം രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മറ്റു പാര്‍ട്ടികളെല്ലാം പ്രതിപക്ഷ പാര്‍ട്ടികളെല്ലാം മൗനം പാലിക്കുമ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമാണ് രാജ്യത്തെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ബോഫോഴ്‌സില്‍ സോണിയാ ഗാന്ധിയുടെ ബന്ധുക്കള്‍ക്ക് 65 കോടിയുടെ നേട്ടമുണ്ടായെന്ന് കുറ്റപ്പെടുത്തിയവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്. എന്നാല്‍ റാഫേല്‍ ഇടപാടില്‍ 700 കോടിയുടെ ആരോപണമാണ് അവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്’, സഞ്ജയ് റൗത് പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ 527 കോടിക്ക് തീരുമാനിച്ചിരുന്ന ഇടപാട് എന്‍.ഡി.എ സര്‍ക്കാര്‍ 1570 കോടിക്കാക്കി. ഇടനിലക്കാരന് ആയിരം കോടിയുടെ മെച്ചം ഇതിലൂടെയുണ്ടായെന്നാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, തെറ്റായ വാഗ്ദാനങ്ങൾ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുമെന്ന് മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുകയുണ്ടായി. അതനുസരിച്ച് ആദ്യം റദ്ദ് ചെയ്യേണ്ടത് ബിജെപിയുടെ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. കാരണം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ 101 വാഗ്ദാനങ്ങൾ നല്‍കിയ ബിജെപി അവയില്‍ ഒന്നുപോലും പ്രാവര്‍ത്തികമാക്കിയില്ല എന്നും സഞ്ജയ് റൗത് ആരോപിച്ചു.