ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി. സിനിമയുടെ പേര് പത്മാവതി എന്നത് മാറ്റി പത്മാവത് എന്നാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ നിര്‍ദ്ദേശം. ചിത്രം കാണാന്‍ നിയോഗിച്ച ആറംഗ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഉപാദികള്‍ അംഗീകരിച്ചാല്‍ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ചരിത്രകാരന്മാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെട്ട സമിതിയാണ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്.
CBFC proceeds with certification for `Padmavati`
Read @ANI story | https://t.co/T59Kwjx0Qq pic.twitter.com/7XpRsyzCRc
— ANI Digital (@ani_digital) December 30, 2017
സിനിമയുടെ പേര് പത്മാവത് എന്നാക്കണം. സിനിമ തുടങ്ങുമ്പോഴും ഇടവേളകളിലും ചരിത്രവുമായി ഒരു ബന്ധവുമില്ലെന്ന് എഴുതികാണിക്കണം. ചിത്രത്തിലെ 26 ഭാഗങ്ങളില്‍ മാറ്റം വരുത്തണം എന്നിവയാണ് ഉപാധികൾ. സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവച്ച ഉപാധികള്‍ നിര്‍മാതാക്കള്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.
രജപുത്രസംസ്‌കാരത്തെ വികലമാക്കുന്ന ചിത്രമാണോ പത്മാവതിയെന്നും സമിതി പരിശോധിച്ചു. ചരിത്രത്തിന്‍റെ ഭാഗീകാവതരണം ഒഴിവാക്കാന്‍ സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചരിത്രം വളച്ചൊടിച്ചുവെന്നും രജപുത്രരാജ്ഞിയെ മോശമായി ചിത്രീകരിച്ചു എന്നുമായിരുന്നു ചിത്രത്തിനെതിരായ ആരോപണം. സിനിമയുടെ സെന്‍സറിങ്ങ് സമിതിയില്‍ രാജകുടുംബാംഗമായ വിശ്വരാജ് സിംഗ് അടക്കമുള്ളവരുണ്ടായിരുന്നു. സിനിമയില്‍ തന്‍റെ കുടുംബത്തിന്‍റെയും ആരാധ്യരായ പൂര്‍വികരുടേയും പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെറുമൊരു കഥയല്ല. മറിച്ച് വലിയപ്രധാന്യമുളള ചരിത്രമാണതെന്നും സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.
അധിനിവേശക്കാരനായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴ്‌പ്പെടാതെ മരണത്തെ വരിച്ച റാണി പത്മാവതി രജപുത്ര വംശത്തിന്‍റെ അഭിമാനമാണ്. ചരിത്രം വളച്ചൊടിച്ച് പത്മാവതിയെ മോശമായി അവതരിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. ഖില്‍ജിയും പത്മാവതിയും തമ്മിലുള്ള പ്രണയരംഗമാണ് പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയത്. ചിത്രത്തിനെതിരെ കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പത്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുക വരെയുണ്ടായി. പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ദീപിക പദുക്കോണിന്‍റെയും ബന്‍സാലിയുടെയും തലകൊയ്യുന്നവര്‍ക്ക് 10 കോടി രൂപ സമ്മാനം നല്‍കുമെന്ന് ബിജെപി നേതാവ് സൂരജ് പാല്‍ അമു ആണ് വിവാദ പ്രഖ്യാപനം നടത്തുകയും ചെയ്തു. ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചിരുന്നു.
ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പത്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും പത്മാവതിക്ക് വാര്‍ത്താപ്രാധാന്യം നേടികൊടുത്തിരുന്നു.