ന്യൂഡല്‍ഹി: വോട്ടര്‍മാരെ തരംതരിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. മനേകാ ഗാന്ധി നടത്തിയ പരാമര്‍ശം പെരുമാറ്റ ചട്ടലംഘനമാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.
"നിങ്ങളുടെ വോട്ട് ഇല്ലാതെതന്നെ ഞാന്‍ ജയിക്കും, എന്‍റെ ആവശ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ വോട്ട് തരിക. പിന്നീട് എന്തെങ്കിലും ആവശ്യത്തിന് മുസ്ലീങ്ങള്‍ എന്നെ കാണാന്‍ വന്നാല്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ല", അവര്‍ പറഞ്ഞു.
കൂടാതെ മറ്റൊരു പ്രസംഗത്തില്‍ തന്‍റെ മണ്ഡലത്തില്‍ ബിജെപിക്ക് വോട്ട് കിട്ടുന്നതിനനുസരിച്ച് ഗ്രാമങ്ങളെ തരം തിരിക്കും, വികസനവും ജോലിയും ലഭിക്കുന്ന വോട്ടിനനുസരിച്ചായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച് ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് മേനകാ ഗാന്ധി പറഞ്ഞു. സുല്‍ത്താന്‍പൂരിലെ പ്രചാരണ റാലിക്കിടെയായിരുന്നു മേനകയുടെ ഈ മുന്നറിയിപ്പ്.
മുന്‍പ്, മുസ്ലീങ്ങള്‍ക്ക് നേരെ മനേക ഗാന്ധിയുടെ ഭീഷണി വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് ജനപ്രതിനിധി എന്ന നിലയില്‍ തന്‍റെ സഹായം ലഭിക്കില്ലെന്നായിരുന്നു അവര്‍ പ്രസ്താവിച്ചത്.
സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് മനേക ഗാന്ധി മുസ്ലീങ്ങളെ കടന്നാക്രമിച്ചത്.
മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കേന്ദ്രമന്ത്രി മേനക ഗാന്ധിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചത്. ബിജെപിയ്ക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങളെ സഹായിക്കില്ലെന്ന് മേനക ഗാന്ധിയുടെ പ്രസംഗം മാതൃക പെരുമാറ്റചട്ടത്തിന്‍റെ ലംഘനമെന്നും കമ്മീഷന്‍ കണ്ടെത്തി. ഇത്തരം പ്രസ്ഥവനകള്‍ ആവര്‍ത്തികരുതെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തവണ മനേക ഗാന്ധിയുടേയും മകന്‍ വരുണ്‍ ഗാന്ധിയുടെയും മണ്ഡലങ്ങള്‍ തമ്മില്‍ വച്ചു മാറിയിരിയ്ക്കുകയാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ മനേക ഗാന്ധി പിലിഭിത്തിലും വരുണ്‍ ഗാന്ധി സുല്‍ത്താന്‍പൂരിലുമായിരുന്നു മത്സരിച്ചത്. എന്നാല്‍ ഇത്തവണ തിരിച്ചാണ് മത്സരം.