ബെംഗളൂരു: ബിജെപി സര്‍ക്കാര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ ഓരോ എംഎൽഎയ്ക്കും ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുമുള്ള വെളിപ്പെടുത്തലുകളുമായി ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍. സര്‍ക്കാരിന്റെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനായി കര്‍ണാടകയില്‍ അഭയം തേടി ബംഗളൂരുവിലെ റിസോർട്ടിൽ കഴിയുന്ന 44 എംഎൽഎമാരും നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വെള്ളിയാഴ്ച രാത്രിയാണ് ഗുജറാത്തില്‍ നിന്ന് 44 എംഎൽഎമാരും കര്‍ണാടകയിലെത്തിയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണമായതിനാലാണ് ഇവിടേക്ക് വന്നതെന്ന് എംഎല്‍എമാര്‍ പറഞ്ഞു. എംഎൽഎമാർ ഇവിടെ വന്നത് ബിജെപി നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണെന്നും അല്ലാതെ ആഘോഷിക്കാനല്ലെന്നും ഇവരുടെ കുടുംബങ്ങളെ പോലും ബിജെപി വേട്ടയാടുകയാണെന്നുമാണ് എഐസിസി വക്താവും ഗുജറാത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ ശക്തിസിംഗ് ഗോഹിൽ പറഞ്ഞത്.
മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ ആവശ്യമായ വോട്ടുകള്‍ കോണ്‍ഗ്രസിനുണ്ട്. 60 ല്‍ 53 എംഎല്‍എമാരും ഇക്കാര്യം ഉറപ്പ് നല്‍കിയതാണ്. ആറ് എംഎൽഎമാർ കോൺഗ്രസിൽനിന്നു രാജിവച്ചതോടെ സംസ്ഥാന നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 51 ആയി ചുരുങ്ങി. രാജ്യസഭയിലേക്കു മത്സരിക്കുന്ന പട്ടേലിന്റെ വിജയത്തിന് 47 എംഎൽഎമാരുടെ പിന്തുണ മതിയെങ്കിലും ഇനിയും എംഎൽഎമാർ കൂറുമാറുമോ എന്ന ഭയപ്പാടിലാണു കോൺഗ്രസ് നേതൃത്വം.