ന്യൂഡൽഹി: ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കായി കേന്ദ്ര സർക്കാർ നല്‍കിവരുന്ന 700 കോടി രൂപയുടെ സബ്സിഡി നിർത്തലാക്കി. അതിനുപകരം ഈ തുക മുസ്ലിം വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായും പെൺകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായും വിനിയോഗിക്കാനാണു നീക്കം.
ചില ഏജൻസികൾക്ക് മാത്രമാണ് സബ്സിഡി ഗുണം ചെയ്തതെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. കപ്പലിലും ഹജ്ജിനു പോകാൻ സൗകര്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
2022 ഓടെ സബ്സിഡി നിർത്തലാക്കുമെന്ന് ഹജ്ജ് സബ്സിഡി, ഹജ്ജ് സേവന പുനരവലോകന സമിതി യോഗത്തിൽ കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം 450 കോടി രൂപയോളമാണു ഹജ്ജ് സബ്സിഡിക്കായി നീക്കിവച്ചിരുന്നത്.
സബ്സിഡി ഘട്ടംഘട്ടമായി നിർത്തലാക്കാൻ 2012ൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകിയിരുന്നു. 2022ന് അകം നിർത്താനായിരുന്നു നിർദേശം. അതേസമയം, 1.70 ലക്ഷം തീർഥാടകരെ പ്രസ്തുത തീരുമാനം ബാധിക്കും. കേരളത്തിൽ നിന്ന് പ്രതിവർഷം 10,981 പേരാണ് ഹജ്ജ് തീര്‍ഥാടനം നടത്തിയിരുന്നത്.