ചെന്നൈ: ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് എപ്പോൾ വേണമെങ്കിലും ആശുപത്രി വിടാമെന്ന് അധികൃതർ. ചെന്നൈ അപ്പോളോ ആശുപത്രിയിൽ സെപ്തംബർ മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് ജയലളിത. അണുബാധ പൂർണമായും നിയന്ത്രണ വിധേയമാണ്. വീട്ടിലേക്ക് പോകണമെന്ന് അവർക്ക് തോന്നുന്ന സമയത്ത് പോകാമെന്നും അപ്പോളോ ആശുപത്രി സ്ഥാപകനായ പ്രതാപ് റെഡ്ഢി പറഞ്ഞു.
ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ആരോഗ്യസ്ഥിയെക്കുറിച്ച് ആശുപത്രി അധികൃതരിൽനിന്ന് നിന്നും വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നു എന്നു മാത്രമാണ് അധികൃതർ പറഞ്ഞിരുന്നത്.
പനിയും നിർജലീകരണവും മൂലം സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘമാണ് ജയലളിതയെ ചികിത്സിക്കുന്നത്.