മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. 

Last Updated : Aug 18, 2019, 06:32 PM IST
മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ചു കൊന്നു

സഹരന്‍പൂര്‍: ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. 

ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണില്‍ ജോലി ചെയ്യുന്ന ആശിഷ് ജന്‍വാനി എന്ന മാധ്യമപ്രവർത്തകനും സഹോദരൻ അശുതോഷുമാണ് കൊല്ലപ്പെട്ടത്. ആശിഷ് ജന്‍വാനിയുടെ ആറു മാസം ഗർഭിണിയായ ഭാര്യക്ക് ആക്രമണത്തിൽ പരിക്കേറ്റു. 

സഹരന്‍പൂരിലെ മാധവ് നഗറില്‍ ഞായറാഴ്ച പകലാണ് കൊലപാതകം നടന്നത്. അക്രമികള്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി വെടിവെക്കുകയായിരുന്നു.

സംഭവം സംബന്ധിച്ച് രണ്ട് സന്ദേഹമാണ് പോലീസ് പറയുന്നത്. 

ആശിഷ് ജന്‍വാനിയും സഹോദരനും വീടിന്‍റെ പരിസരത്ത് മാലിന്യവും കന്നുകാലികളുടെ അവശിഷ്ടവും വലിച്ചെറിയുന്നതിനെതിരെ ചിലരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടർന്ന് പക വീട്ടാനായി വെടിവെപ്പ് നടത്തി ഇരുവരെയും കൊലപ്പെടുത്തിയതാകാമെന്നാണ് ഒരു നിഗമനം. രണ്ടാമത്തേത് മദ്യമാഫിയയാണ്.

ആശിഷുമായി വഴക്കുണ്ടാക്കിയ അയൽവാസികളോ മദ്യമാഫിയയോ ആകാം ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് ഭാഷ്യം. 

ഹിന്ദുസ്ഥാൻ സമാചാർ എന്ന പത്രത്തിൽ ജോലി ചെയ്തിരുന്ന ആശിഷ് കുറച്ചു നാൾ മുൻപാണ് ദൈനിക് ജാഗരണില്‍ ചേർന്നത്. 

ആശിഷ് ജന്‍വാനിയുടെ വീടിന്‍റെ പരിസരത്ത് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പോലീസ് സംശയിക്കുന്ന ആറ് പേർ ഒളിവിലാണ്. 

അതേസമയം, ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Trending News