അഭിനന്ദന്‍ വര്‍ത്തമാന്റെ തോക്ക് പാക്കിസ്ഥാന്‍ വിട്ട് നല്‍കിയില്ല

രേഖകള്‍ പ്രകാരം അഭിനന്ദന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാക്കിസ്ഥാന്‍ തിരികെ നല്‍കിയിരിക്കുന്നത്.     

Last Updated : Mar 3, 2019, 12:49 PM IST
അഭിനന്ദന്‍ വര്‍ത്തമാന്റെ തോക്ക് പാക്കിസ്ഥാന്‍ വിട്ട് നല്‍കിയില്ല

ന്യൂഡല്‍ഹി: കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യക്ക് കൈമാറിയപ്പോള്‍ അദ്ദേഹത്തിന്റെ തോക്ക് പാക്കിസ്ഥാന്‍ പിടിച്ചുവച്ചുവെന്ന് റിപ്പോര്‍ട്ട്. 

അഭിനന്ദനെ കൈമാറിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വന്നപ്പോഴാണ് അഭിനന്ദന്‍ ഉപയോഗിച്ചിരുന്ന പിസ്റ്റള്‍ പാക്കിസ്ഥാന്‍ തിരികെ നല്‍കിയിട്ടില്ലെന്ന് വ്യക്തമായത്.

രേഖകള്‍ പ്രകാരം അഭിനന്ദന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാക്കിസ്ഥാന്‍ തിരികെ നല്‍കിയിരിക്കുന്നത്. പാക് സൈന്യത്തിന്റെ പിടിയിലാകും മുമ്പ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യക്ക് ജയ് വിളി മുഴക്കിയതായി പാക്ക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചില രേഖകളും മാപ്പും വിഴുങ്ങാന്‍ ശ്രമിച്ചതായും ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിച്ചതായും പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നിയന്ത്രണ രേഖയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് അഭിനന്ദന്‍ വര്‍ത്തമാന്‍ വിമാനം തകര്‍ന്നതിന് പിന്നാലെ പാരച്യൂട്ടില്‍ ഇറങ്ങിയത്. അപ്പോള്‍ അദ്ദേഹത്തിന്‍റെ കൈയില്‍ തോക്ക് ഉണ്ടായിരുന്നു.

ഇതുപയോഗിച്ച് തന്നെ പിടികൂടാനെത്തിയ പാകിസ്താനിലെ തദ്ദേശവാസികളില്‍ നിന്ന് രക്ഷപെടാന്‍ അഭിനന്ദന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഭിനന്ദനൊപ്പം പാക്കിസ്ഥാന്‍ വിട്ട് നല്‍കി വസ്തുക്കളുടെ പട്ടികയില്‍ തോക്കില്ല. 

ഭൂപടം, അതിജീവനത്തിനുള്ള കിറ്റ്, ചില രേഖകള്‍ തുടങ്ങിയ സാധനങ്ങളും അഭിനന്ദന്റെ കൈവശമുണ്ടായിരുന്നെങ്കിലും പാക് സൈനികര്‍ പിടികൂടുന്നതിന് മുമ്പായി അദ്ദേഹം അതെല്ലാം നശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് സൈന്യമെത്തി അഭിനന്ദന്‍ വര്‍ദ്ധമാനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. 

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് വാഗാ-അട്ടാരി അതിര്‍ത്തിയില്‍ വച്ച് അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്.

Trending News