ന്യൂഡല്‍ഹി: കൊറോണ വൈറസ് എന്ന മഹാമാരി ലോകമെമ്പാടും വ്യാപിക്കുകയാണ്. പടര്‍ന്നു പിടിയ്ക്കുന്ന വൈറസ് ബാധ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിനും സാമ്പത്തിക സുരക്ഷയ്ക്കും ഗുരുതരമായ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുകയാണ്.
ഞായറാഴ്ച രാവിലെവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ എണ്ണം 918 ആയി ഉയർന്നു. ഇതിൽ 819 സജീവ കേസുകളാണ്. കൊറോണ വൈറസ് ബാധയേറ്റ് ഇതിനോടകം 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍, ഇന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ "മന്‍ കി ബാത്ത്" ലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിയ്ക്കാണ് പരിപാടി ആകാശവാണി പ്രക്ഷേപണം ചെയ്യുക.
കൊറോണ വൈറസ് ബാധ കേന്ദ്രീകരിച്ചായിരിയ്ക്കും ഇന്നത്തെ "മന്‍ കി ബാത്ത്".
അതേസമയം, ഇതിനോടകം കൊറോണ വൈറസ് ബാധ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം 2 തവണ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ആദ്യം രാജ്യത്തെ അഭിസംബോധന ചെയ്ത വേളയില്‍ പ്രധാനമന്ത്രി ഒരു ദിവസത്തെ "ജനത കര്‍ഫ്യൂ" പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാമത് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി 21 ദിവസത്തെ Lock down പ്രഖ്യാപിക്കുകയായിരുന്നു. വൈറസിനെ അതിജീവിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്, ഈ പ്രഖ്യാപനത്തിന് ആധാരം.
ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോകുന്ന അവസരത്തില്‍ ഈ മാസത്തെ പ്രധാനമന്ത്രിയുടെ "മന്‍ കി ബാത്ത്" എന്ന പ്രോഗ്രാം രാജ്യം ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.