ന്യൂഡൽഹി: ദലിത് വിഭാഗക്കാരനും ബിഹാർ സ്വദേശിയുമായ രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയാകും. പാർലമെന്റ് മന്ദിരത്തിൽ നടന്ന വോട്ടെണ്ണലില്‍ വിജയത്തിനാവശ്യമായ വോട്ടുമൂല്യം ഉറപ്പിച്ചതോടെയാണ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകുമെന്ന് ഉറപ്പായത്. സത്യപ്രതിജ്ഞ ചൊവാഴ്ച്ച നടക്കും.
വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ക്കേ രാംനാഥിന് മികച്ച മുന്നേറ്റം ലഭിച്ചിരുന്നു. ഇതുവരെ രാംനാഥ് കോവിന്ദ് 7,02,644 വോട്ട് മൂല്യം നേടിയപ്പോള്‍ മീരാ കുമാര്‍ 1,67,314 വോട്ട് മൂല്യം നേടി. ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാകും. ഇന്ന്‍ രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
അതിനിടെ, ഗോവയിലും, ഗുജറാത്തിലും വോട്ട് ചോര്‍ച്ചയുണ്ടായി. ഗോവയില്‍ 17 എംഎല്‍എമാരില്‍ നിന്ന്‍ പതിനൊന്നും, ഗുജറാത്തില്‍ 60 എംഎല്‍എമാരില്‍ നിന്ന്‍ 49 പേരും മീരാ കുമാറിന് പിന്തുണ നല്‍കി.
പാർലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറന്നത്. തുടർന്നു സംസ്ഥാന നിയമസഭകളിൽ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകൾ, സംസ്ഥാനങ്ങളുടെ പേരിന്‍റെ ഇംഗ്ലിഷ് അക്ഷരക്രമത്തിൽ എണ്ണി തുടങ്ങി. ഒരു എംപിയുടെ വോട്ടിന്‍റെ മൂല്യം 708 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എംഎൽഎമാരുടെ വോട്ടു മൂല്യം.
ഇത്തവണ 4120 എംഎൽഎമാരും 776 എംപിമാരും അടങ്ങുന്ന ഇലക്ടറൽ കോളജിൽ 99 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ഈ മാസം 25ന് അവസാനിക്കും.