ഗിലാനിക്ക് ഇന്‍റര്‍നെറ്റ് സേവനം, 2 ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

വീട്ടുതടങ്കലിലായിരിക്കെ വിമത നേതാവ് സയ്യിദ് അലി ഷാ ഗിലാനിയ്ക്ക് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്ന കാരണത്താല്‍ ബിഎസ്എന്‍എല്ലിന്‍റെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.

Last Updated : Aug 19, 2019, 06:22 PM IST
ഗിലാനിക്ക് ഇന്‍റര്‍നെറ്റ് സേവനം, 2 ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ശ്രീനഗര്‍: വീട്ടുതടങ്കലിലായിരിക്കെ വിമത നേതാവ് സയ്യിദ് അലി ഷാ ഗിലാനിയ്ക്ക് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്ന കാരണത്താല്‍ ബിഎസ്എന്‍എല്ലിന്‍റെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.

ജമ്മു-കശ്മീര്‍ ഭരണകൂടമാണ് നടപടി കൈക്കൊണ്ടത്. 

ജമ്മു-കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട ഭരണ പരിഷ്ക്കാരങ്ങള്‍ക്ക് മുന്നോടിയായി നിരവധി സുരക്ഷ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. അതിലൊന്നായിരുന്നു വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്. 

എന്നാല്‍, സംസ്ഥാനത്ത് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ 4 ദിവസങ്ങളിലും സയ്യിദ് ഗിലാനിക്ക് ബിഎസ്എന്‍എല്‍ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്നാണ് ആരോപണം.
താഴ്‌വരയില്‍ ഒന്നടങ്കം വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നിശ്ചലമായപ്പോള്‍ വീട്ടുതടങ്കലിലായിരുന്ന ഹുറിയത് നേതാവ് ഗിലാനി അദ്ദേഹത്തിന്‍റെ ട്വീറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റുകള്‍ ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ബില്‍ രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കുന്നതിന് മുന്‍പായി ഓഗസ്റ്റ് നാലിനാണ് കശ്മീരിലെ എല്ലാ വാര്‍ത്താവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചത്. കൂടാതെ, സംസ്ഥാനത്തെ പ്രധാന നേതാക്കളും മുന്‍മുഖ്യമന്ത്രിമാരുമായ ഉമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവരടക്കം നൂറ് കണക്കിന് നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്.

ഈ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും സയ്യിദ് അലി ഷാ ഗിലാനിക്ക് ഫോണ്‍ സേവനവും ബ്രോഡ്ബാന്‍ഡ് സൗകര്യവും ഓഗസ്റ്റ് 8 രാവിലെ വരെ ലഭ്യമായിരുന്നു. അതുകൂടാതെ, ഗിലാനിയുടെ ട്വീറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് വരുന്നതുവരെ അദ്ദേഹത്തിന് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാണെന്ന കാര്യം ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നു.

എന്നാല്‍ ഗിലാനിക്ക് മാത്രമായി എങ്ങനെ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമായി എന്ന കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല. ആര്‍ക്കും ലഭിക്കാതിരുന്ന ഇന്‍റര്‍നെറ്റ് സൗകര്യം ഗിലാനിക്ക് മാത്രമായി ലഭിച്ചതെങ്ങനെയെന്ന കാര്യത്തില്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍.

Trending News