ലഖ്നൗ : കോവിഡ് ബാധിച്ച് മരിച്ച ഉത്തര്‍ പ്രദേശ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍റെ മരണത്തില്‍ സി ബി ഐ (CBI) അന്വേഷണം ആവശ്യപ്പെട്ട് ശിവസേന രംഗത്ത്...
ലഖ്നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചേതനെ ഏത് സാഹചര്യത്തിലാണ് ഗുരുഗ്രാമിലെ കാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേനാ നേതാക്കള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.
ഈ മാസം 16 നാണ് 73കാരനായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചത്. തുടക്കത്തില്‍ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച ചൗഹാനെ വൃക്ക സംബന്ധമായ അസുഖങ്ങള്‍ കാരണം ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏത് സാഹചര്യത്തിലാണ് അദ്ദേഹത്തെ എസ് ജി പി ജി ഐയില്‍ നിന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്? പ്രമുഖ ആശുപത്രിയായ എസ് ജി പി ജി ഐയില്‍ സര്‍ക്കാറിന് വിശ്വാസമില്ലേ? തുടങ്ങിയ കാര്യങ്ങളാണ് നേതാക്കള്‍ പ്രസ്താവനയില്‍ ചോദിക്കുന്നത്.
ചേതന്‍ ചൗഹാന്‍ മരിച്ചത് കോവിഡ് ബാധിച്ചല്ല. എസ് ജി പി ജി ഐയിലെ ചികിത്സാപിഴവ് മൂലമാണെന്ന് സമാജ് വാദി പാര്‍ട്ടി എം എല്‍ സി സുനില്‍ സിംഗ് സജാന്‍ നേരത്തേ ആരോപിച്ചിരുന്നു.
അതേസമയം, ചേതന്‍ ചൗഹാന്‍റെ ചികിത്സയില്‍ പിഴവുകള്‍ സംഭവിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്‍റെ മരണത്തില്‍ വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹത്തിന്‍റെ ഭാര്യ സംഗീത അഭ്യര്‍ഥിച്ചു.