രാഹുൽ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ച ദിവസം തന്നെ അടുത്ത ഘട്ട പ്രചാരണത്തിന് തുടക്കമിടാൻ സ്മൃതി ഇറാനി അമേത്തിയിലെത്തി.
അമേത്തിയിലെ ജനങ്ങളോടുള്ള അവഹേളനമാണ് രാഹുലിന്‍റെ നടപടിയെന്നും ഇനി അമേത്തിയിലെ ജനങ്ങളുടെ മനസ്സില്‍ രാഹുലിന് സ്ഥാനമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ഒപ്പം, വോട്ട് വിനിയോഗിക്കുന്നതിന് മുന്‍പ് വയനാട്ടിലെ വലത് സ്ഥാനാര്‍ഥിയുടെ എംപിയെന്ന നിലയിലുളള അമേത്തിയിലെ പ്രവര്‍ത്തനം ഒന്ന് വന്ന് കാണൂ ശേഷം മാത്രം വോട്ട് വിനിയോഗിക്കൂ എന്നാണ് വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പായി അവര്‍ നല്‍കുന്നത്.
15 വര്‍ഷം രാഹുലിനെ വിശ്വസിച്ച അവിടുത്തെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് ഇപ്പോള്‍ വയാനാട്ടിലേക്കുളള വരവ്. അമേത്തിയില്‍ തോല്‍വി സുനിശ്ചിതമെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് രാഹുല്‍ ചേക്കേറിയതെന്ന് അവര്‍ പറഞ്ഞു. പിന്നെ എന്താണ് അമേത്തിയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഭയപ്പെടുന്നത്. ജനം ഇനി ഒരിക്കലും വോട്ട് നല്‍കില്ല എന്നുളള ബോധ്യമാണ് വയനാട്ടില്‍ കൂടി നില്‍ക്കാന്‍ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
യുപിഎ ഭരണകാലത്ത് രാജ്യം കൊള്ളയടിക്കുമ്പോള്‍ രാഹുല്‍ മൗനം പാലിച്ച് കൊള്ളക്കാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നെന്നും രാഹുലിനും പ്രിയങ്ക വാദ്രക്കും ടുജി സ്പെക്‌ട്രം അടക്കം പല അഴിമതികളിലും പങ്കുണ്ടെന്നും സ്മൃതി ഇറാനി ആരോപിച്ചു