ബംഗാള്‍ പ്രതിസന്ധി പ്രധാനമന്ത്രിയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പുള്ള സമ്മാനം: കനിമൊഴി

പശ്ചിമ ബംഗാളിലെ പ്രതിസന്ധി മൂന്നാം ദിവസത്തിലേയ്ക്ക് കടന്നപ്പോള്‍ പിന്തുണയുമായി ഡി.എം.കെ നേതാവ് കനിമൊഴിയും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും...

Last Updated : Feb 5, 2019, 11:04 AM IST
ബംഗാള്‍ പ്രതിസന്ധി പ്രധാനമന്ത്രിയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പുള്ള സമ്മാനം: കനിമൊഴി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രതിസന്ധി മൂന്നാം ദിവസത്തിലേയ്ക്ക് കടന്നപ്പോള്‍ പിന്തുണയുമായി ഡി.എം.കെ നേതാവ് കനിമൊഴിയും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സമ്മാനമാണ് ഈ പ്രതിസന്ധി എന്ന് ഡി.എം.കെ നേതാവ് കനിമൊഴി പറഞ്ഞു. 

‘ബംഗാളിലെ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പിന് മുമ്പുള്ള സമ്മാനമാണ്. രാജ്യം മുഴുവന്‍ മമതയെ ഉറ്റുനോക്കുകയാണ്. ഇനി അധികാരത്തിലേക്ക് തിരിച്ചു വരാന്‍ പോവുന്നില്ലെന്ന് ജനുവരി 19ലെ  റാലിക്കു ശേഷം ബി.ജെ.പി മനസ്സിലാക്കിയിട്ടുണ്ട്’- കനിമൊഴി പറഞ്ഞു. കൂടാതെ, ഭരണഘടനാ അധികാരമുപയോഗിച്ച് മറ്റുള്ളവരെ അടിയറവ് പറയിക്കാമെന്ന ബി.ജെ.പിയുടെ ധാരണ ഒരിക്കലും നടക്കാന്‍ പോവുന്നില്ലെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. 

ധര്‍ണ്ണ നടത്തുന്ന മമത ബാനര്‍ജിയെ മെട്രോചാനലിലെ സമരപ്പന്തലില്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ശേഷമാണ് അവരുടെ പ്രതികരണം. 

കനിമൊഴിയെക്കൂടാതെ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും മമതയെ സമരപ്പന്തലില്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം, സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം മമത ഇപ്പോഴും തുടരുകയാണ്. രാത്രി മുഴുവന്‍ ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ചാണ് മമതയുടെ സമരം. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും മെട്രോചാനലിലെ സമരപന്തലിലുണ്ട്. മോദിക്കെതിരെ ധര്‍ണ്ണ നടത്തുന്ന മമത ബാനര്‍ജിയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്.

 

Trending News