തിരുവനന്തപുരം: നിയമ തടസങ്ങൾ നീങ്ങിയതോടെ നടിയെ ആക്രമിച്ച കേസില്‍ നാളെ വിചാരണ നടപടികൾ ആരംഭിക്കും.
കേസില്‍ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് സുപ്രീം കോടതി അനുമതി നല്‍കിയതോടെയാണ് വിചാരണ നടപടികളിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങിയത്.
കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് വിചാരണ നടത്തുന്നത്. വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരം വനിതാ ജഡ്ജുള്ള കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് വിചാരണ നടത്തുന്നത്.
സ്വകാര്യതയെ മാനിക്കുന്ന രീതിയിൽ വിചാരണ നടത്താൻ വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് നടി തന്നെയാണ് കോടതിയെ സമീപിച്ചത്. അതനുസരിച്ച്, രണ്ട് നിര്‍ദ്ദേശങ്ങള്‍ കോടതി മുന്നോട്ടു വച്ചിരുന്നു. കേസിൽ വിചാരണ വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശിച്ചതും വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയതും ഹൈക്കോടതിയാണ്. അതുനസരിച്ചാണ്
കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും കേസ് ഫയലുകൾ കൊച്ചിയിൽ വനിതാ ജഡ്ജിയുള്ള സി.ബി.ഐ കോടതിയിലേക്ക് മാറ്റിയുത്ത്.
വിചാരണയുടെ പ്രാഥമിക നടപടി ആരംഭിച്ചതിന് ശേഷമാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രിംകോടതിയെ സമീപിച്ചത്. ഇതോടെ നടപടിയില്‍ തടസ്സം നേരിട്ടു.
ഇതുവരെ സാങ്കേതിക കാരണങ്ങള്‍കൊണ്ട് വിചാരണ നടപടികളിലേക്കോ, പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനോ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ദൃശ്യങ്ങള്‍ കൈമാറാതെ കാണാനുള്ള അനുമതിയാണ് ദീലീപിന് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്.
കൂടാതെ, കേസിന്‍റെ വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയായതിനാല്‍ അത് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാരും ആക്രമണത്തിന് ഇരയായ നടിയും കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ റോഹ്ത്തഗിയാണ് ദിലീപിന് വേണ്ടി കേസില്‍ ഹാജരായത്.