Ernakulam News: എറണാകുളത്ത് ലഹരി മരുന്നുമായി നടി പിടിയിൽ; ഒപ്പമുണ്ടായിരുന്നയാൾ പോലീസിനെ കണ്ട് മതിൽ ചാടി രക്ഷപ്പെട്ടു

Ernakulam Drug case: ഉണിച്ചിറയിൽ ദമ്പതികളെന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്താണ് അഞ്ജു കൃഷ്ണയും ഷമീറും ലഹരി വിൽപ്പന നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 10:47 AM IST
  • തൃക്കാക്കരയിൽ വീട് വാടകയ്ക്ക് എടുത്താണ് അഞ്ജുവും ഷമീറും ലഹരി വിൽപ്പന നടത്തിയത്.
  • പതിവ് പരിശോധനയ്ക്ക് എത്തിയ പോലീസിനെ കണ്ട് ഷമീർ ഓടി രക്ഷപ്പെടുകയായിരുന്നു.
  • സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
Ernakulam News: എറണാകുളത്ത് ലഹരി മരുന്നുമായി നടി പിടിയിൽ; ഒപ്പമുണ്ടായിരുന്നയാൾ പോലീസിനെ കണ്ട് മതിൽ ചാടി രക്ഷപ്പെട്ടു

ലഹരി വിൽപ്പന കേസിൽ എറണാകുളത്ത് നടി പിടിയിൽ. നാടക നടിയായ കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി പിടിയിലായത്. 56 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തത്. ഇവർക്ക് ഒപ്പം താമസിച്ചിരുന്ന കാസർഗോഡ് സ്വദേശി ഷമീർ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

തൃക്കാക്കരയിൽ വീട് വാടകയ്ക്ക് എടുത്ത് അഞ്ജു കൃഷ്ണയും ഷമീറും ലഹരി  വിൽപ്പന നടത്തി വരികയായിരുന്നു. കെട്ടിടത്തിൻറെ മൂന്നാം നിലയിൽ ദമ്പതികളെന്ന വ്യാജേനയാണ് ഇവർ താമസിച്ചിരുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പിൽ ജംഗ്ഷനിലെ കെട്ടിടത്തിൽ പതിവ് പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ് സംഘം. പോലീസിനെ കണ്ടതോടെ ഓടിയ ഷമീർ മതിലും ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിൻറെ പിൻഭാഗത്ത് കൂടിയാണ് ഷമീർ രക്ഷപ്പെട്ടത്. 

ALSO READ: മദ്യലഹരിയിൽ ബിയർ പാർലറിൽ സംഘർഷം: യുവാവിന് കുത്തേറ്റു; പ്രതി റിമാൻഡിൽ

ഷമീർ ഓടി രക്ഷപ്പെട്ടതോടെയാണ് പോലീസിന് സംശയം തോന്നിയത്. ഇതോടെ നടിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ഈ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് വലിയ അളവിൽ എത്തിക്കുന്ന ലഹരി വസ്തുക്കൾ വീട് വാടകയ്ക്ക് എടുത്ത് സൂക്ഷിച്ചാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ഷമീറിനെ മൂന്ന് വർഷം മുമ്പാണ് അഞ്ജു കൃഷ്ണ പരിചയപ്പെട്ടത്. ഒരു മാസം മുമ്പാണ് ഇരുവരും ഉണിച്ചിറയിൽ വീട് വാടകയ്ക്ക് എടുത്തത്.  

തൃക്കാക്കര കേന്ദ്രീകരിച്ച് സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് പുതുപ്രവർത്തകയായ ലത ഗോപിനാഥ് പറഞ്ഞു. കുറച്ച് സ്ത്രീകൾ മാത്രം കൂടിച്ചേർന്ന് വീട് വാടകയ്ക്ക് എടുക്കുന്നതും ദമ്പതികളായി വീട് വാടകയ്ക്ക് എടുക്കുന്നതുമായ സംഭവങ്ങൾ നേരത്തെ തന്നെ പോലീസിൻരെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ലത ഗോപിനാഥ് കൂട്ടിച്ചേർത്തു. രക്ഷപ്പെട്ട ഷമീറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 

സംസ്ഥാനത്തെ ലഹരി ഉപയോഗത്തിലും വിൽപ്പനയിലുമെല്ലാം വർദ്ധനയും പുതിയ രീതികളും ഉണ്ടാകുന്നുണ്ട്. നാർക്കോട്ടിക് വിഭാഗവും പോലീസും പിടിച്ചെടുക്കുന്ന ലഹരി ഉത്പ്പന്നങ്ങളുടെ അളവ് ഭയപ്പെടുത്തുന്നതാണ്.  പണ്ട് കാലത്ത് കഞ്ചാവ് മാത്രമായിരുന്നു മാരക ലഹരി ഉൽപ്പന്നമായി കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ ഇന്ന് നിരവധി 'ന്യൂജൻ' ലഹരി വസ്തുക്കളാണ് സമൂഹത്തിൽ വ്യാപകമായി പ്രചരിക്കുന്നത്. മെറ്റാഫിൻ, ആൽഫെറ്റാമിൻ, എൽ.എസ്.ഡി, എം.ഡി.എം.എ തുടങ്ങിയ മാരക ലഹരി വസ്തുക്കൾക്ക് പെൺകുട്ടികളും വിദ്യാർത്ഥികളുമെല്ലാം അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ലഹരി വസ്തുക്കൾക്ക് ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും രാജ്യാന്തര വിപണികളിൽ കോടികളുമാണ് മതിപ്പുവില. 

2022-ൽ ഇന്ത്യയിലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻ‌.ഡി‌.പി‌.എസ്.) നിയമത്തിന് കീഴിൽ 26,629 കേസുകളാണ് കേരള പോലീസ് രജിസ്റ്റർ ചെയ്തത്. 2016ൽ ഇത് 5,924 ആയിരുന്നു. ഇവ രണ്ടും താരതമ്യം ചെയ്താൽ 300 ശതമാനം വർധനവാണ് കേസുകളിൽ ഉണ്ടായതെന്ന് കാണാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News