തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷമായി സുപ്രീംകോടതി നിശ്ചയിച്ചത്തിനു പിന്നാലെ ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ തങ്ങളുടെ നിലപട് അറിയിച്ചു. സുപ്രീംകോടതി 11 ലക്ഷം രൂപ എംബിബിഎസിന് ഫീസ് വാങ്ങാൻ അനുവദിച്ചെങ്കിലും അഞ്ചുലക്ഷം രൂപ വാർഷിക ഫീസ് മതിയെന്ന നിലപാട് തങ്ങളുടെ കോളേജുകളിൽ തുടരുമെന്ന് വക്താവ് അറിയിച്ചു. ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷനുവേണ്ടി സംസാരിച്ചത് ഡോ.ജോർജ് പോൾ ആണ്.
തൃശൂർ ജൂബിലി, അമല, കോലഞ്ചേരി എംഒഎസ്സി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിൽ ഇപ്പോഴും പ്രവേശനം നടത്തുന്നത് അഞ്ചുലക്ഷം രൂപ വാര്‍ഷിക ഫീസ് എന്ന നിരക്കിലാണ്. ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിൽ എൻആർഐ ഒഴികെയുള്ള സീറ്റുകളിൽ വർഷങ്ങളായി ഏകീകൃത ഫീസ് ഘടനയിലാണ് കുട്ടികൾക്ക് പ്രവേശനം നൽകുന്നത്. കഴിഞ്ഞവർഷം 4.40 ലക്ഷം രൂപയായിരുന്നു മെരിറ്റ്, മാനേജ്മെന്റ് സീറ്റുകളിലെ ഫീസ്. ഇത്തവണ സർക്കാരുമായുണ്ടാക്കിയ ധാരണപ്രകാരമാണ് അഞ്ചുലക്ഷം രൂപ ഫീസ് നിശ്ചയിച്ചത്. സുപ്രീംകോടതി വിധിക്കു ശേഷം മറ്റു കോളജുകൾ ഫീസ് പുതുക്കി നിശ്ചയിച്ചെങ്കിലും ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള കോളജുകൾ ഫീസില്‍ മാറ്റം വരുത്തുന്നില്ല.
കേരള ഹൈക്കോടതി മുന്‍പ് 11 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്നു നിർദേശിച്ച സമയത്തുതന്നെ ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ അഞ്ചു ലക്ഷം രൂപ മാത്രമേ ഈടാക്കൂ എന്നു വ്യക്തമാക്കുകയും ആ വിവരം സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ബോണ്ട്, ബാങ്ക് ഗാരന്റി തുടങ്ങിയവയൊന്നുമില്ലാതെയാണ് മെഡിക്കൽ പഠനത്തിന് അവസരമൊരുക്കുന്നതെന്ന് അസോസിയേഷന്റെ വക്താവ് പറഞ്ഞു. അതോടൊപ്പം തന്നെ ക്രൈസ്തവസഭയുടെ സാമൂഹ്യപ്രതിബദ്ധത കൂടി കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.