തിരുവനന്തപുരം:സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്ത്.
കോവിഡ് പ്രൊടോകോള്‍ ലംഘിച്ച് നടക്കുന്ന സമരങ്ങള്‍ എന്തിന്‍റെ പേരിലായാലും അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചില കേന്ദ്രങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളെയും നിയന്ത്രണങ്ങളെയും കൂട്ടാക്കാതെ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് എന്തിന്‍റെ പേരിലായാലും
അനുവധിക്കാനാകില്ല എന്ന നിലപാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും കുറ്റകരം ആണെന്ന് ബന്ധപെട്ടവരെ
ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
Also Read:കൊറോണയുടെ പേര് പറഞ്ഞ് സമരത്തെ അടിച്ചമർത്താൻ നോക്കേണ്ട: കെ. സുരേന്ദ്രൻ
സമരങ്ങളെ സര്‍ക്കാര്‍ നേരിടുക എന്നതിനെക്കാള്‍ ഉപരിയായി ഇത്തരം സമരങ്ങള്‍ നടത്തുന്നവര്‍ നാടിന്‍റെ അവസ്ഥയെ കണക്കിലെടുത്ത്
ഒരു തീരുമാനം കൈക്കൊള്ളാന്‍ തയ്യാറാകണം എന്നും അതാണ് ഏറ്റവും പ്രധാനം എന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട്ടില്‍ മരണം വ്യാപിക്കണം എന്ന് ആരും ആഗ്രഹിക്കാന്‍ പാടില്ല,സമരങ്ങളുടെ ഫലമായി നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യം
ഉണ്ടായേക്കാം എന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
സുനാമിയുടെ ഘട്ടത്തില്‍ പ്രതിപക്ഷത്തായിരുന്ന ഇടത് മുന്നണി ഒരു പ്രക്ഷോഭത്തില്‍ ആയിരുന്ന കാര്യം ഓര്‍മിപ്പിച്ച മുഖ്യമന്ത്രി സുനാമി വന്നപ്പോള്‍
ആ പ്രക്ഷോഭങ്ങള്‍ ഒക്കെ മാറ്റിവെച്ചെന്നും ചൂണ്ടിക്കാട്ടി,
കോവിഡ് പ്രോടോകോള്‍ ഞങ്ങള്‍ക്ക് ബാധകമല്ല,ഞങ്ങള്‍ ലംഘിക്കും എന്ന് പ്രഖ്യാപിച്ച് കൊണ്ട് ഒരു നേതൃനിര തന്നെ സമരത്തിലേക്ക് വരിക എന്ന് പറയുന്നതിന്‍റെ
അര്‍ഥം എന്താണ്,എന്താണ് അവര്‍ ആഗ്രഹിക്കുന്ന നില എന്നും മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് പ്രക്ഷോഭത്തിലാണ്.പലയിടത്തും സമരക്കാര്‍ കോവിഡ്
മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.