CPM: കുട്ടനാട്ടില്‍ സിപിഎമ്മില്‍ വീണ്ടും കൂട്ടരാജി; ഒരു മാസത്തിനിടെ പാർട്ടി വിട്ടത് 250 പേർ, ഏരിയ കമ്മിറ്റി യോ​ഗം ചേരും

Mass resignation in CPM: ഒരു മാസത്തിനിടെ 250 പേരാണ് കുട്ടനാട്ടില്‍ പാര്‍ട്ടി വിട്ടത്. രാജിവച്ചവരെ അനുനയിപ്പിക്കാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ യോഗം ചേരും.

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 06:59 AM IST
  • കഴിഞ്ഞ സമ്മേളനകാലത്താണ് കുട്ടനാട്ടിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായത്
  • തുടര്‍ന്ന് വിഷയാധിഷ്ഠിതമായി ഓരോ പ്രശ്നങ്ങളിലും അംഗങ്ങള്‍ രണ്ടു വിഭാഗമായി നിന്ന് പോരാടുകയാണ്
  • വിവിധ വിഷയങ്ങളില്‍ ഏരിയ കമ്മിറ്റി പാര്‍ട്ടി വിരുദ്ധമായി ഇടപെട്ടതായി ഒരു കൂട്ടര്‍ ആരോപിക്കുന്നു
CPM: കുട്ടനാട്ടില്‍ സിപിഎമ്മില്‍ വീണ്ടും കൂട്ടരാജി; ഒരു മാസത്തിനിടെ പാർട്ടി വിട്ടത് 250 പേർ, ഏരിയ കമ്മിറ്റി യോ​ഗം ചേരും

ആലപ്പുഴ: വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ സിപിഎമ്മില്‍നിന്ന് വീണ്ടും കൂട്ടരാജി. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കി. ഒരു മാസത്തിനിടെ 250 പേരാണ് കുട്ടനാട്ടില്‍ പാര്‍ട്ടി വിട്ടത്. രാജിവച്ചവരെ അനുനയിപ്പിക്കാന്‍ വ്യാഴാഴ്ച (12-1-2022) മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ യോഗം ചേരും.

ഏരിയ നേതൃത്വവുമായുള്ള ഭിന്നതയാണ് പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും കൂട്ടരാജിയിലേക്ക് നയിച്ചത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ് രാജിക്കത്ത് നല്‍കിയത്. ഒരുമാസത്തിനിടെ കുട്ടനാട്ടില്‍ നിന്ന് ഇരുന്നൂറ്റി അമ്പതിലേറെ പേരാണ് പാര്‍ട്ടി വിട്ടത്. കാവാലത്ത് 50 പേര്‍ നേരത്തെ രാജിക്കത്ത് നല്‍കിയിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ 30 പേരാണ് രാജിക്കത്ത് നല്‍കിയത്.

ALSO READ: CPM: ആലപ്പുഴ സിപിഎമ്മിൽ ഉൾപാർട്ടി പോര്; പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നു

കഴിഞ്ഞ സമ്മേളനകാലത്താണ് കുട്ടനാട്ടിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായത്. തുടര്‍ന്ന് വിഷയാധിഷ്ഠിതമായി ഓരോ പ്രശ്നങ്ങളിലും അംഗങ്ങള്‍ രണ്ടു വിഭാഗമായി നിന്ന് പോരാടുകയാണ്. സിഡിഎസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് തുടങ്ങിയ വിഷയങ്ങളില്‍ ഏരിയ കമ്മിറ്റി പാര്‍ട്ടി വിരുദ്ധമായി ഇടപെട്ടതായി ഒരു കൂട്ടര്‍ ആരോപിക്കുന്നു.

കര്‍ശന നിലപാടിലേയ്ക്ക് നേതൃത്വം നീങ്ങിയത് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുകയായിരുന്നു. അതേസമയം കൂട്ടരാജി സംസ്ഥാന-ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ വ്യാഴാഴ്ച അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേരും. യോഗത്തില്‍ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News