ഭഗവാന് സമര്‍പ്പിച്ച പണം ഭഗവാനുള്ളത്.... !! ഗുരുവായൂര്‍ ദേവസ്വം നടപടി വിവാദത്തിലേയ്ക്ക്.....

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  5 കോടി രൂപ  നല്‍കിയ  ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്  നടപടി വിവാദത്തിലേയ്ക്ക്.....

Last Updated : May 6, 2020, 02:44 PM IST
ഭഗവാന്  സമര്‍പ്പിച്ച പണം ഭഗവാനുള്ളത്.... !! ഗുരുവായൂര്‍ ദേവസ്വം നടപടി വിവാദത്തിലേയ്ക്ക്.....

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  5 കോടി രൂപ  നല്‍കിയ  ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്  നടപടി വിവാദത്തിലേയ്ക്ക്.....

ഭക്ത ജനങ്ങള്‍ ഭഗവാന് വഴിപാടായി സമര്‍പ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാന്‍ ദേവസ്വം അധികൃതര്‍ക്ക് അവകാശമില്ല എന്നും ആ പണം സര്‍ക്കാര്‍ തിരികെ നല്‍കണമെന്നും ബിജെപി മുന്‍  അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കൂടാതെ,  ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ സ്വത്ത് എല്ലാ മത വിഭാഗക്കാരുടേതുമാണെന്നും അതുകോണ്ട് ക്ഷേത്രേതര കാര്യങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ തെറ്റില്ലെന്നുമുള്ള ദേവസ്വം മാനേജി൦ഗ് കമ്മറ്റിയുടെ നിലപാട് ക്ഷേത്ര വിരുദ്ധവും ഭക്തജന ദ്രോഹവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുരുവായൂര്‍ ക്ഷേത്രം ഹിന്ദു ജനതയുടെ ആദ്ധ്യാത്‌മിക കേന്ദ്രവും പുണ്യ ആരാധനാലയവുമാണ്. ഇതിനെ മതേതര കേന്ദ്രമാക്കി സ്വത്തും വരുമാനവും ക്ഷേത്രത്തിന്റേതല്ലാത്ത പൊതുവായ  ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നത് ക്ഷേത്ര സങ്കല്പത്തിന്‍റെയും ഭരണഘടനാദത്തമായ അവകാശ സ്വാതന്ത്ര്യങ്ങളുടേയും ലംഘനമായേ കാണാനാവൂ. വിശ്വാസപൂര്‍വ്വം വഴിപാടായും കാണിക്കയായും സമര്‍പ്പിക്കുന്ന പണത്തില്‍ ഭക്ത ജനങ്ങളുടെ വികാര വിശ്വാസ സങ്കല്പങ്ങളുണ്ട്. അത് ദേവസ്വം ഭരണാധികാരികള്‍ക്ക് സ്വന്തം ഇഷ്ടമനുസരിച്ച്‌ ഏത് കാര്യങ്ങള്‍ക്കുവേണ്ടിയും ചെലവഴിക്കാനാവില്ലെന്നും ക്ഷേത്രത്തില്‍ വിശ്വാസപൂര്‍വ്വം സമര്‍പ്പിച്ച പണത്തിന്‍റെ  പലിശയായതുകൊണ്ട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൊടുക്കാമെന്ന ന്യായീകരണം ശുദ്ധാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര വരുമാന൦, ക്ഷേത്ര സ്വത്താണ്. അത് ക്ഷേത്രാവശ്യങ്ങള്‍ക്കല്ലാതെ മറ്റൊരു കാര്യത്തിനും വകമാറ്റി ചെലവഴിക്കാന്‍ പാടില്ല. കോവിഡ് ദുരിതാശ്വാസത്തോട് ഒരെതിര്‍പ്പുമില്ല. ആ ആവശ്യം നിറവേറ്റാന്‍ ഭക്തജനങ്ങളോട് ആവശ്യപ്പെട്ട് പ്രത്യേക ഫണ്ട് സ്വരൂപിക്കാന്‍ ദേവസ്വം അധികൃതര്‍ക്ക് സാധിക്കും. മറിച്ച്‌ ഭക്തജനങ്ങള്‍ ഭഗവാന് വഴിപാടായി സമര്‍പ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാന്‍ ദേവസ്വം അധികൃതര്‍ക്ക് അവകാശമില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദുരിതാശ്വാസത്തിന് പ്രത്യേകമായി സംഭരിച്ച തുകയില്‍നിന്നാണ് ഒരു കോടി രൂപ നല്‍കിയതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

ഗുരുവായൂര്‍ ക്ഷേത്ര സ്വത്തും വരുമാനവും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് 2003 ല്‍ സുപ്രീം കോടതിയും 2008 ല്‍ ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ കോടതി വിധികളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് മാനേജി൦ഗ്  കമ്മറ്റി 5 കോടി രൂപ കേരള സര്‍ക്കാരിന് നല്‍കിയത്. നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ ഭക്ത ജനങ്ങള്‍ രംഗത്തു വരണമെന്നും 5 കൊടി രൂപ ക്ഷേത്രത്തിന് സര്‍ക്കാര്‍ മടക്കികൊടുക്കുകയോ അല്ലാത്തപക്ഷം മാനേജി൦ഗ് കമ്മറ്റി അംഗങ്ങള്‍ ക്ഷേത്രത്തിന് നഷ്ടം വന്ന തുക തിരിച്ചടക്കുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Trending News