വയനാട്: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും നടത്തും. ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ചായിരിക്കും തിരച്ചില്‍ നടത്തുക.തിരച്ചില്‍ തുടങ്ങിയിട്ട് ഒന്‍പതാമത്തെ ദിവസമായെങ്കിലും ഇനിയും കണ്ടെത്താനുള്ളത് 21 പേരെയാണ്.
ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. മഴ മാറി നിൽക്കുന്നതും തിരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേർക്കായി തെരച്ചിൽ തുടരുന്ന പുത്തുമലയിലും റഡാർ എത്തിക്കാനാണ് ശ്രമം.
ഇതിനിടയില്‍ മന്ത്രി എ.കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്നലെ ദുരിതബാധിത മേഖലയിലെ ക്യാമ്പ് സന്ദർശിച്ചിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ട സഹായങ്ങളെല്ലാം ഇതിനോടകം നൽകിയതായും മുരളീധരൻ അറിയിച്ചു.