Kerala Piravi 2022: ഐക്യകേരളത്തിന് ഇന്ന് 66ാം പിറന്നാൾ; ആഘോഷിക്കാം ഒത്തൊരുമയോടെ

Kerala Piravi 2022: വീണ്ടുമൊരു കേരള പിറവി കൂടി വന്നെത്തി. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 66 വര്‍ഷം തികയുന്നു.

Written by - Ajitha Kumari | Last Updated : Nov 1, 2022, 08:53 AM IST
  • ഐക്യകേരളത്തിന് ഇന്ന് 66ാം പിറന്നാൾ
  • 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്
  • കേരളത്തിന്റെ ജന്മദിനമാണ് കേരളപ്പിറവി
Kerala Piravi 2022: ഐക്യകേരളത്തിന് ഇന്ന് 66ാം പിറന്നാൾ; ആഘോഷിക്കാം ഒത്തൊരുമയോടെ

Kerala Piravi 2022: ഐക്യകേരളത്തിന് ഇന്ന് 66ാം പിറന്നാൾ. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്.  പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയർക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികം തന്നെയാണ്.  കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി.

Also Read: പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവൻ നായർക്ക്

ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു മലയാളികൾ.  1947 ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് ഐക്യ കേരളം  പിറന്നത്. അങ്ങനെ 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു.  തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍. അവതാര ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാളഭാഷയുടെ പേരില്‍.  അതായത് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു.

Also Read: 'അദാനി വന്നത് നന്നായി'; കേരളാ ടുറിസത്തിന്റെ വളർച്ചയ്ക്ക് വേഗതകുറവ്: ഇ.എം നജീബ്

മലയോരവും തീരവും ഇടനാടും ചേര്‍ന്ന വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാടായി നമ്മുടെ കേരളം. മലയാളികൾക്ക് എന്നും അവകാശപ്പെടാവുന്ന ഒന്നാണ് കേരളം പാരിസ്ഥിതികമായും സാമൂഹികമായും ഒരുപടി മുൻപിൽ തന്നെയാണെന്നത്.  പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളം കാടും പുഴകളും നദികളും കൊണ്ട് സമ്പന്നമാണ്. ഒപ്പം മനുഷ്യർക്ക് താമസിക്കാൻ അനുയോജ്യമായ ഒരു കാലാവസ്ഥയും നമ്മുടെ കൊച്ചു കേരളത്തിനുണ്ട്. വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം, ലോകത്തിലെ സന്ദർശനം നടത്തേണ്ട അമ്പതുസ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പോരാട്ടങ്ങൾ അരങ്ങേറിയിരുന്നു. അവയുടെയെല്ലാം വിജയം കൂടിയായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം. 1955 സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരളസംസ്ഥാന രൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്‍റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്ഗോഡ് താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. കേരള സംസ്ഥാനത്തിന്‍റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. നവംബര്‍ ഒന്നിന് പഴയ തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാല രാമ വര്‍മ്മ തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നു വിരമിക്കുകയും  ബി. രാമകൃഷ്ണ റാവു ഗവര്‍ണറായി തിരു കൊച്ചിയില്‍ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്. 

Aslo Read: മുതലയും നായക്കുട്ടിയും തമ്മിൽ കിടിലം ഫൈറ്റ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28 നായിരുന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള കേരള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.  ഇതോടെ തിരു കൊച്ചി, തിരുവിതാംകൂർ രാജവംശങ്ങളുടെ ഭരണത്തിനും അറുതിയായി. ആദ്യ തിരഞ്ഞെടുപ്പും കേരളത്തെ ലോകത്തിന് മുന്നിൽ വ്യത്യസ്തരാക്കി. അതായത് ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന റെക്കോർഡ് ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് ലഭിച്ചു. പിന്നീട് സംഭവ ബഹുലമായ അര നൂറ്റാണ്ടിന്‍റെ രാഷ്ട്രീയ ചരിത്രത്തിലൂടെയാണ് കേരളം കടന്നുപോയത്.  സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു.  എന്നാൽ ഇന്ന് കൃഷിയിറക്കുന്നത് വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ്.  മാറിമാറി വന്ന സര്‍ക്കാരുകള്‍ നയങ്ങള്‍ കൊട്ടിഘോഷിച്ചെങ്കിലും ഭൂമിയുടെ അവകാശത്തിനായി വനവാസികളടക്കമുളളവരുടെ പോര് ഇന്നും തുടരുന്നു. സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലുമെല്ലാം രാജ്യത്തെ മുന്നോട്ട് നയിക്കാനും മാതൃകയാക്കാനും അന്നും ഇന്നും മലയാളികൾ മത്സരിച്ചുകൊണ്ടിരിക്കുന്നുവെന്നത് മറ്റൊരു സത്യമാണ്. 1950 കളിൽ  വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്നപേരിൽ പല രാജ്യാന്തര സാമൂഹിക ശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുമുണ്ട്‌.

Also Read: Shani Margi 2022: ശനി നേർരേഖയിൽ: ഈ രാശിക്കാരുടെ ഭാഗ്യം തെളിയും! ലഭിക്കും ജോലിയും പ്രമോഷനും 

കേരളത്തിന്റെ മറ്റൊരു പ്രത്യേകത സാക്ഷരതയാണ്. സമ്പൂര്‍ണ സാക്ഷരതയിലൂടെയാണ് കേരളം രാജ്യത്തിന് വഴികാട്ടിയാകുന്നത്.  91% സാക്ഷരതയാണ്‌. ഇന്ത്യയിലെതന്നെ ഏറ്റവുമുയർന്ന സാക്ഷരതാനിരക്കാണിത്.  അഞ്ചു ജില്ലകൾ മാത്രമായി രൂപംകൊണ്ട കേരള സംസ്ഥാനം ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും അടങ്ങിയതാണ്. ഇതിനിടയിൽ കേരളം ഉണ്ടായതിനെ കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങളും അഭിപ്രായങ്ങളുമാണ് നിലനില്‍ക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്‌മണര്‍ക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ മഴു എറിഞ്ഞു സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നതാണ് പ്രസിദ്ധമായ ഒരു ഐതീഹ്യം. വ്യത്യസ്ത സംസ്‌കാരവും ശൈലിയുമൊക്കെ കൊണ്ട് സമ്പന്നമായ ഈ സംസ്ഥാനത്തിന് 'കേരളം' എന്ന പേര് ലഭിച്ചതിന് പിന്നിലും പലതരത്തിലുള്ള ഐതീഹ്യമുണ്ട്. കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം ആയതിനാലാണ കേരളം എന്ന പേരു വന്നതെന്നാണ് പൊതുവെ പറയുന്നത്.  എന്നാല്‍ 'ചേരളം' എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് 'കേരളം' എന്നും മറ്റൊരു വാദമുണ്ട്. ഇങ്ങനെ അനവധി അഭിപ്രായങ്ങള്‍ കേരളമെന്ന പേരിനുപിന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 

കുറച്ചു വർഷങ്ങൾക്ക് ശേഷം അതായത് മഴയും വെള്ളപ്പൊക്കവും ശേഷംവന്ന കൊറോണ മഹാമാരിയും കടന്ന് ഇത്തവണ കേരളം 'കേരളപ്പിറവി' ആഘോഷിക്കുകയാണ്.  എല്ലാ മലയാളികൾക്കും ZEE മലയാളം ന്യൂസ് ടീമിന്റെ കേരളപ്പിറവി ആശംസകള്‍...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News