തിരുവനന്തപുരം: മെക്കാനിക്കല്‍ ജീവനക്കാര്‍ രണ്ടു ദിവസമായി തുടരുന്ന സമരംമൂലം കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി. മധ്യകേരളത്തെയാണ് സമരം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മലബാറിലും സ്ഥിതി വ്യത്യസ്തമല്ല. പത്തനംതിട്ടയില്‍ ഇന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയിട്ടില്ല. കൊല്ലം-പുനലൂര്‍ ഡിപ്പോകളിലും എറണാകുളത്തും സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്.
പ്രശ്‌നം പരിഹരിക്കാന്‍ ഗതാഗതമന്ത്രി അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി.തിങ്കളാഴ്ച രാവിലെ മുതലാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്.രാത്രിസമയം കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് സിംഗിള്‍ ഡ്യൂട്ടി കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിച്ചത്.
സിംഗിൾ ഡ്യൂട്ടി അനുസരിച്ച് രാവിലെ ആറുമുതൽ രണ്ടുവരെയും രണ്ടു മുതൽ രാത്രി 10 വരെയും 10 മുതൽ പുലർച്ചെ ആറു വരെയുമാണ് പുതിയ ഷിഫ്റ്റ്. എന്നാല്‍, ഈ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് മെക്കാനിക്കല്‍ ജീവനക്കാരുടെ നിലപാട്.