M B Rajesh: അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ വഴി തേടി സംസ്ഥാന സർക്കാർ; കേന്ദ്ര ചട്ടങ്ങളിൽ ഭേദഗതി വേണമെന്ന് എം ബി രാജേഷ്

M.B Rajesh about stray dog attacks: 2023 മാര്‍ച്ചില്‍ വരുത്തിയ നിയമത്തില്‍ ഭേദഗതിയോടെ തെരുവുനായ നിയന്ത്രണം അസാധ്യമാക്കുന്ന സ്ഥിതിവിശേഷമാണുണ്ടായതെന്ന് എം.ബി രാജേഷ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 04:46 PM IST
  • നിലവിലുള്ള കേന്ദ്ര നിയമം തെരുവുനായ നിയന്ത്രണത്തിന് ഒട്ടും പര്യാപ്തമല്ല.
  • 2001 ല്‍ കൊണ്ടു വന്ന നിയമം തെരുവുനായ നിയന്ത്രണം ദുഷ്കരമാക്കുന്നതായിരുന്നു.
  • തെരുവു നായ നിയന്ത്രണം ഫലപ്രദമാകാന്‍ കേന്ദ്ര ചട്ടങ്ങളില്‍ അടിമുടി മാറ്റം അനിവാര്യമാണ്.
M B Rajesh: അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ വഴി തേടി സംസ്ഥാന സർക്കാർ; കേന്ദ്ര ചട്ടങ്ങളിൽ ഭേദഗതി വേണമെന്ന് എം ബി രാജേഷ്

മലപ്പുറം: തെരുവുനായ നിയന്ത്രണം കാര്യക്ഷമമാക്കാൻ കേന്ദ്ര ചട്ടങ്ങളിൽ ഭേദഗതി വേണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മലപ്പുറം പ്ലാനിം​ഗ് സെക്രട്ടറിയേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിലവിലുള്ള കേന്ദ്ര നിയമം തെരുവുനായ നിയന്ത്രണത്തിന് ഒട്ടും പര്യാപ്തമല്ല. 2001 ല്‍ കൊണ്ടു വന്ന നിയമം തെരുവുനായ നിയന്ത്രണം ദുഷ്കരമാക്കുന്നതായിരുന്നു. 2023 മാര്‍ച്ചില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ തെരുവുനായ നിയന്ത്രണം അസാധ്യമാക്കുന്ന സ്ഥിതിവിശേഷമാണുണ്ടായത്. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിക്കുന്ന സി.ആർ.പി.സി 133 എഫിന്റെ അടിസ്ഥാനത്തിൽ തെരുവു നായകളെ കൊല്ലാനുള്ള സാധ്യത സര്‍ക്കാര്‍ ആലോചിക്കും. തെരുവുനായ വന്ധ്യംകരണത്തിനുള്ള നിർവഹണ ഏജൻസിയായി കുടുംബശ്രീയെ തിരിച്ചു കൊണ്ട് വരുന്നതിനും സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ: കണ്ണൂരിൽ കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായകൾ; രക്ഷിച്ചത് അയൽവാസി

തെരുവു നായ നിയന്ത്രണം ഫലപ്രദമാകാന്‍ കേന്ദ്ര ചട്ടങ്ങളില്‍ അടിമുടി മാറ്റം അനിവാര്യമാണ്. ഈ വര്‍ഷം ചട്ടത്തില്‍ ഭേദഗതി വരുത്തിയതോടെ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുകയാണ് ഉണ്ടായത്. എ ബി സി കേന്ദ്രങ്ങൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനിമൽ വെൽഫയർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഓഫ് പ്രൊജക്ട് റെക്കഗനൈസേഷൻ, ഓരോ കേന്ദ്രങ്ങളിലും ചുരുങ്ങിയത് 2,000 ശസ്ത്രക്രിയകൾ നടത്തിയ ഡോക്ടർമാരുടെ സേവനം, ഓപ്പറേഷൻ തീയേറ്റർ, പ്രീ ഓപ്പറേറ്റീവ്-പോസ്റ്റ് ഓപ്പറേറ്റീവ് കെയർ തുടങ്ങിയവ ഉറപ്പാക്കണം. സിസിടിവി ദൃശ്യങ്ങൾ പകര്‍ത്തി ചുരുങ്ങിയത് 30 ദിവസം സൂക്ഷിക്കണം. ശരിയായി നിർമിച്ച പാചകപ്പുര, ഐസൊലേഷൻ വാർഡ്, റഫ്രിജറേറ്റർ, നീക്കം ചെയ്ത അവയവങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവ വേണം. അവയവങ്ങൾ നാലംഗ സമിതി രാണ്ടാഴ്ച കൂടുമ്പോൾ എണ്ണിത്തിട്ടപ്പെടുത്തണമെന്നും എം.ബി രാജേഷ് വ്യക്തമാക്കി. 

ആറ് വയസ്സിന് താഴെയുള്ള നായകളെയും കുട്ടികളുള്ള പട്ടികളെയും പിടികൂടാൻ പാടില്ല തുടങ്ങിയ അപ്രായോഗിക നിര്‍ദ്ദേശങ്ങടങ്ങിയ പുതുക്കിയ ചട്ടങ്ങളാണ് 2023 മാർച്ച് പത്തിന് നിലവിൽ വന്നത്. ഇവ പാലിച്ച് എ ബി സി കേന്ദ്രങ്ങൾ തുടങ്ങൽ സാധ്യമാകാത്ത അവസ്ഥയാണ്. ഇതിനകത്ത് നിന്നുകൊണ്ട് പരമാവധി പ്രവർത്തനങ്ങൾ നടത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്. 2022 സെപ്തംബർ ഒന്ന് മുതൽ 2023 ജൂൺ 11 വരെ 4,70,534 വളർത്തു നായകളെ വാക്‌സിനേറ്റ് ചെയ്യാൻ സാധിച്ചു. നേരത്തെ കുടുംബശ്രീക്ക് തെരുവുനായ വന്ധ്യംകരണത്തിനുള്ള നിർവഹണ ഏജൻസിയായി പ്രവർത്തിക്കാൻ സാധിച്ചിരുന്നു. എട്ട് ജില്ലകളിൽ ഇവരുടെ പ്രവർത്തനം സജീവമായിരുന്നു. ഇവിടെ 2017 മുതൽ 2021 വരെ 79,426 വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്താൻ കടുംബശ്രീക്ക് സാധിച്ചു. എന്നാൽ 2021ൽ അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ കുടുംബശ്രീയുടെ ഈ അംഗീകാരം എടുത്തുകളഞ്ഞു. ഇതോടെയാണ് വന്ധ്യംകരണം പ്രതിസന്ധിയിലായത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ നടപടികളുണ്ടായില്ല. ഈ വിലക്ക് നീക്കാനും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിക്കുന്ന സി ആർ പി സി 133 എഫിന്റെ അടിസ്ഥാനത്തിൽ തെരുവു നായകളെ കൊല്ലാനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നുണ്ട്. ഉപാധികളോടെ മാത്രമെ ഈ നിയമം പ്രാബല്യത്തിൽ വന്നാൽ പ്രവർത്തികമാക്കുകയുള്ളു. നിലവിൽ 428 പേർക്ക് നായപിടുത്തത്തിന് പരിശീലനം നൽകിയിട്ടുണ്ട്. 1000 പേർക്ക് കൂടി ഉടന്‍ പരിശീലനം നല്‍കും. തദ്ദേശസ്ഥാപനങ്ങളിൽ യുദ്ധകാലടിസ്ഥാനത്തിൽ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിന് സ്ഥലം കണ്ടെത്താനും എതിർപ്പ് ഒഴിവാക്കാനും ആവശ്യമെങ്കിൽ പോലീസിന്റെ സഹായവും നൽകും. എ.ബി.സി കേന്ദ്രങ്ങളൊരുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് 10.36 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. തുക നീക്കിവെക്കാത്തവർക്ക് പദ്ധതി ഭേദഗതി വരുത്തി തുക അടിയന്തരമായി നീക്കിവെക്കാനും അനുമതി നൽകിയിട്ടുണ്ട്. അറവ് മാലിന്യം പൊതു സ്ഥലത്ത് തള്ളുന്നത് കർശനമായി നിരോധിക്കും. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന എൻഫോഴ്‌സ്‌മെൻറ് സ്‌ക്വാഡ് ഇക്കാര്യം പരിശോധിച്ച് കർശനമായി നടപടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News