ശബരിമലയില്‍ ഇനിയും യുവതികള്‍ ദര്‍ശനം നടത്തും: എന്‍എന്‍ മണി

അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‍റെ വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു.

Last Updated : Jan 11, 2019, 10:17 AM IST
ശബരിമലയില്‍ ഇനിയും യുവതികള്‍ ദര്‍ശനം നടത്തും: എന്‍എന്‍ മണി

കൊട്ടാരക്കര: ശബരിമലയില്‍ നൂറുകണക്കിനു യുവതികള്‍ ദര്‍ശനം നടത്തി കഴിഞ്ഞുവെന്നും ഇനിയും സ്ത്രീകള്‍ ദര്‍ശനം നടത്തുമെന്നും അവര്‍ക്ക് സംരക്ഷണം പൊലീസ് നല്‍കുമെന്നും മന്ത്രി എം.എം.മണി പറഞ്ഞു. 

കൊട്ടാരക്കരയില്‍ അബ്ദുല്‍ മജീദ് രക്തസാക്ഷിത്വ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രം ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനും പി.അയിഷപോറ്റി എംഎല്‍എ ഉള്‍പ്പെടെയുള്ള ഹിന്ദു എംഎല്‍എമാരും വോട്ട് ചെയ്തവരാണ് ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളതെന്നും മണി പറഞ്ഞു.

വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ കെട്ടുകെട്ടിച്ച് ശബരിമലയില്‍ കൊണ്ടുപോകാന്‍ സിപിഐഎമ്മിന് കഴിയും. തടയാന്‍ ഒരുത്തനും വരില്ല. പക്ഷേ അതു സിപിഐഎമ്മിന്റെ പണിയല്ല. വേണ്ടവര്‍ ശബരിമലയില്‍ പോകട്ടെയെന്നും ശബരിമല അയ്യപ്പന്‍ നേരിട്ടു നിയമിച്ച ആളല്ല തന്ത്രി, ദേവസ്വം ബോര്‍ഡാണ് നിയമിച്ചതെന്നും മന്ത്രി പറഞ്ഞു. 

സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്‍റെ ബ്രഹ്മചര്യം തകരുമെന്ന വിശ്വാസം വെറും തട്ടിപ്പാണ്. തന്ത്രി ലൗകിക ജീവിതം നയിക്കുന്നയാളാണ്. ഭാര്യയും മക്കളും ഉണ്ട്. എന്നിട്ട് അയ്യപ്പനു വല്ലതും സംഭവിച്ചോ? അയ്യപ്പന്‍ മാത്രമല്ല ശബരിമലയില്‍ മാളികപ്പുറവും ഉണ്ട്. മതമല്ല പന്തളം കൊട്ടാരത്തിന്റേതല്ല ശബരിമലയെന്നും മന്ത്രി പറഞ്ഞു.

അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‍റെ വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിധി പാലിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. ജി.സുകുമാരന്‍നായര്‍ വക്കീലിനെ വച്ച് വാദിച്ചിട്ടും വിധി എതിരായി. ലിംഗ സമത്വത്തിന്‍റെ പേരില്‍ യുവതികള്‍ ദര്‍ശനം നടത്തണമെന്നാണ് സര്‍ക്കാരിന്‍റെ നയംമെന്നും മന്ത്രി എം എം മണി പറഞ്ഞു.

Trending News