പിഎഫ്ഐ നിരോധനം: ഐഎൻഎല്ലും പ്രതിരോധത്തിൽ, മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെയും ആരോപണങ്ങൾ

 വിദേശത്ത് നിന്നും മറ്റിടങ്ങളിൽ നിന്നും പിരിച്ച കോടിക്കണക്കിന് രൂപ നിയമവിരുദ്ധമായാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്ക് മാറ്റിയതെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 01:48 PM IST
  • ദേവർകോവിലിന് ഫൗണ്ടേഷനുമായി നേരിട്ടല്ലാതെയുള്ള ബന്ധമാണുള്ളതെന്ന് വിവരമാണ് പുറത്തുവരുന്നത്
  • ഒരുപക്ഷേ, നിർണ്ണായക ഘട്ടത്തിൽ സിപിഎമ്മിന് പോലും ദേവർകോവിലിനെ തള്ളി പറയേണ്ടിവന്നേക്കും
  • റീഹാബ് ഫൗണ്ടേഷൻ്റെ സ്ഥാപക നേതാവ് താനാണെന്ന് പ്രൊഫ.മുഹമ്മദ് സുലൈമാൻ ആവർത്തിച്ച് പറയുന്നുണ്ട്
പിഎഫ്ഐ നിരോധനം: ഐഎൻഎല്ലും പ്രതിരോധത്തിൽ, മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെയും ആരോപണങ്ങൾ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിരോധിച്ചതിന് പിന്നാലെ ഐഎൻഎല്ലിൻ്റെ (ഇന്ത്യൻ നാഷണൽ ലീഗ്) ദേശീയഘടകത്തിന് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണം വീണ്ടും ചർച്ചയാകുന്നു. ഐഎൻഎൽ ദേശീയ പ്രസിഡൻ്റ് മുഹമ്മദ് സുലൈമാൻറെ മുൻ ബന്ധങ്ങളാണ് ചർച്ചയാവുന്നത്.
 

പിഎഫ്ഐക്കൊപ്പം നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഇവർക്കുണ്ടായിരുന്ന ബന്ധങ്ങളാണ് പുറത്തു വരുന്നത്. വിദേശത്ത് നിന്നും മറ്റിടങ്ങളിൽ നിന്നും പിരിച്ച കോടിക്കണക്കിന് രൂപ നിയമവിരുദ്ധമായാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്ക് മാറ്റിയതെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിന് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന രാഷ്ട്രീയ ആരോപണവും ശക്തമായതോടെ ഇരിക്കൂർ വിഭാഗം പ്രതിരോധത്തിലായി.

ALSO READ: Breaking: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം

പോപ്പുലർ ഫ്രണ്ടിനെ അഞ്ച് വർഷത്തേക്ക് രാജ്യ വ്യാപകമായി കേന്ദ്രം നിരോധിച്ചതിന് പിന്നാലെ ഇക്കൂട്ടരുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഐഎൻഎൽ ദേശീയ അധ്യക്ഷൻ തന്നെ സമ്മതിക്കുന്ന വീഡിയോ ഒരിടവേളക്ക് ശേഷം വീണ്ടും പ്രചരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ റീഹാബ് ഫൗണ്ടേഷൻ്റെ സ്ഥാപക നേതാവ് താനാണെന്ന് പ്രൊഫ.മുഹമ്മദ് സുലൈമാൻ ആവർത്തിച്ച് പറയുന്നുണ്ട്. ഇതിലൂടെ പോപ്പുലർ ഫ്രണ്ടുമായുള്ള ദേശീയ സംസ്ഥാന നേതാക്കളുടെ നേരിട്ടുള്ള ബന്ധമാണ് വ്യക്തമാവുന്നത്.

ഗുരുതര ആരോപണങ്ങളാണ് ഐഎൻഎൽ ഇരിക്കൂർ വിഭാഗം നേതാക്കൾക്കെതിരെ പുറത്തുവരുന്നത്.  വഹാബ് പക്ഷം മുൻപ് നടത്തിയ പ്രതികരണങ്ങളിൽ ഇരിക്കൂർ വിഭാഗത്തിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും ക്രമേടുക്കളും സ്വത്ത് സമ്പാദനവും പരാമർശിച്ചിരുന്നു. എന്നാൽ അപ്പോഴൊക്കെയും അത് നിഷേധിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പല ഘട്ടത്തിലും തർക്കവിതർക്കങ്ങളുണ്ടായതിനെ തുടർന്ന് പാർട്ടിയിൽ തന്നെ പരസ്പരമുള്ള ഉരസലുകളും പരസ്യ വാക്പോരും ഉണ്ടായിരുന്നു.

ഇതോടെ, ഐഎൻഎൽ ദേശീയ നേതാവും സംസ്ഥാന തുറമുഖമന്ത്രിയുമായ അഹമ്മദ് ദേവർകോവിലും സംശയനിഴലിലാവുകയാണ്. ഇതിനോടകം തന്നെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ദേവർകോവിലിന് പോപ്പുലർ ഫ്രണ്ടിന്റെ സംഘടനയുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 

ALSO READ: പോപ്പുലര്‍ ഫ്രണ്ട് നിരോധനം: വര്‍ഗീയ ശക്തികളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം; വി.ഡി സതീശൻ

പല ഘട്ടത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി നേതാക്കളെ ബന്ധപ്പെട്ടുവെങ്കിലും വാർത്ത ചർച്ചയായതോടെ നിലവിൽ പ്രതികരണത്തിന് ഇവർ തയ്യാറല്ല. പാർട്ടി പ്രതിരോധത്തിലായതോടെ വൈകാതെ തന്നെ കൂടുതൽ തുടർ ചർച്ചകളിലേക്ക് കടക്കാനാണ് നീക്കം. നിലവിൽ വിദേശ സന്ദർശനത്തിനുള്ള മന്ത്രിയുടെ ഇക്കാര്യത്തിലുള്ള പ്രതികരണവും നിർണായകമാണ്. 

ദേവർകോവിലിന് ഫൗണ്ടേഷനുമായി നേരിട്ടല്ലാതെയുള്ള ബന്ധമാണുള്ളതെന്ന് വിവരമാണ് പുറത്തുവരുന്നത്. എന്നാൽ, നേരിട്ട് സംഘടനയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തു വന്നാൽ എന്താകും ഇനി ഭാവിയെന്നുള്ളതും കണ്ടിരുന്ന് തന്നെ കാണണം. ഒരുപക്ഷേ, നിർണ്ണായക ഘട്ടത്തിൽ സിപിഎമ്മിന് പോലും ദേവർകോവിലിനെ തള്ളി പറയേണ്ടിവന്നേക്കും. മന്ത്രിസഭയിലെ നിർണായകമായ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി തന്നെ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ പാർട്ടിയും പൂർണ്ണ അർഥത്തിൽ പ്രതിരോധത്തിലായേക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News