ഇന്ത്യയെ മുസ്ലിം മുക്തമാക്കണമെന്ന സ്വാധി പ്രാചിയുടെ പ്രസ്താവനക്കെതിരെ വി.എം സുധീരന്‍

Last Updated : Jun 9, 2016, 12:30 AM IST
ഇന്ത്യയെ മുസ്ലിം മുക്തമാക്കണമെന്ന സ്വാധി പ്രാചിയുടെ പ്രസ്താവനക്കെതിരെ വി.എം സുധീരന്‍

ഇന്ത്യയെ മുസ്ലിം മുക്തമാക്കണമെന്ന സ്വാധി പ്രാചിയുടെ പ്രസ്താവനക്കെതിരെ വി.എം സുധീരന്‍ രംഗത്ത്. ഇന്ത്യയെ മുസ്‌ലീങ്ങളില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന വിഎച്ച്പി നേതാവ് സാധ്വി പ്രാചിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന സാധ്വി പ്രാചിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഇത്തരത്തില്‍ വര്‍ഗീയ വിഷം പരത്തുന്ന മതഭ്രാന്തിന്റെ വക്താക്കള്‍ക്ക് അനുയോജ്യമായ ഇടം ജയിലറകളാണെന്നും സുധീരന്‍റെ  ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുക എന്ന ലക്ഷ്യം നേടിയെന്നും ഇനി മുസ്‌ലിം വിമുക്തമാക്കാനുള്ള സമയമാണെന്നുമുള്ള സാധ്വി പ്രാചിയുടെ പ്രസ്താവന വിവാദമായിരുന്നു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ പ്രാചിയുടെ വര്‍ഗീയ പ്രസംഗം.

റൂര്‍ക്കിയിലുണ്ടായ സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിരുന്നെന്നും ഖാണ്‍പൂര്‍ എംഎല്‍എയായ കുന്‍വര്‍ പ്രണവ് സിംഗ് ചാമ്പ്യന്റെ വീട് അക്രമിക്കപ്പെട്ടത് നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സാധ്വി പ്രാചി ആരോപിച്ചു. ഹരീഷ് റാവത്ത് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച വിമത കോണ്‍ഗ്രസ് എം.എല്‍.എയായ ചാമ്പ്യന്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അടുത്ത ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പാര്‍ട്ടിക്ക് മുന്നൂറു സീറ്റുകളെങ്കിലും നേടാനാവുമെന്നും പ്രാചി പറഞ്ഞു.

Trending News