കോട്ടയം: സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അന്വേഷണ ഉദ്യോഗസ്ഥനും മുന്‍ ക്രൈംബ്രാഞ്ച് എസ്പിയുമായ കെ. ടി മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കി ഉത്തരവിട്ടത് വിവാദമാകുന്നു.
തിരുവനന്തപുരം സിബിഐ കോടതിയാണ് കെ. ടി മൈക്കിളിനെ നാലാം പ്രതിയാക്കാന്‍ ഉത്തരവിട്ടത്. ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് മൈക്കിളിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.
ഫാ. ജോസ് പുതൃക്കയില്‍, ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് പിന്നില്‍ കെ. ടി മൈക്കിളിനേയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ തെളിവ് നശിപ്പിച്ചത് താനല്ലെന്നും സിബിഐ തന്നെയാണ് കേസ് അട്ടിമറിച്ചതെന്നുമുള്ള വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മൈക്കിള്‍. ഇത് കോടതിയെ നേരത്തെ ബോധിപ്പിച്ചിരുന്നു. അഭയ ആത്മഹത്യ ചെയ്തുവെന്ന് അന്വേഷണം നടത്തി കണ്ടെത്തിയ തന്നെ മാധ്യമങ്ങളും സിബിഇയും ചേര്‍ന്ന്‍ നിരന്തരം പീഡിപ്പിക്കുകയാണെന്നും പൊതുജന മദ്ധ്യത്തില്‍ അപമാനിക്കുകയാണെന്നും മൈക്കിള്‍ പറയുന്നു.
കോട്ടയം ആര്‍.ഡി.ഒ കോടതിയിലിരുന്ന അഭയയുടെ ശിരോവസ്ത്രം, ഡയറി എന്നീ സുപ്രധാന തെളിവുകള്‍ സിബിഐ ഉദ്യോഗസ്ഥര്‍ എന്തിന് നശിപ്പിച്ചു? തലയ്ക്കടിയേറ്റാണ് അഭയ കൊല്ലപ്പെട്ടതെന്നാണ് സിബിഐ കണ്ടെത്തിയത്. അങ്ങനെയെങ്കില്‍ അടിയേറ്റ മുറിവിന്‍റെ പാടും, ശിരോവസ്ത്രത്തില്‍ രക്തക്കറയും കാണണമായിരുന്നു. സിബിഐ നിരന്തരം പീഡിപ്പിച്ചതുകൊണ്ടാണ് കേസ് ആദ്യം അന്വേഷിച്ച വെസ്റ്റ് എഎസ്ഐ പി. വി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തതെന്നും മൈക്കിള്‍ ആരോപിക്കുന്നു.