Thrissur Pooram 2023: 'അടുത്ത വർഷം വീണ്ടും കാണാം', ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശൂർ പൂരത്തിൻറെ ചടങ്ങുകൾക്ക് സമാപനം

Thrissur Pooram 2023 ends: തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് സമാപനമായി.

Written by - Zee Malayalam News Desk | Last Updated : May 1, 2023, 04:21 PM IST
  • 15 ആനകൾ വീതം മേളത്തിന്റെ അകമ്പടിയോടെ ഇരുവിഭാഗവും അണിനിരന്നു.
  • അടുത്ത മേട മാസത്തിലെ പൂരത്തിന് കാണാം എന്ന വാക്ക് നൽകിയാണ് ഇരുവരും ഉപചാരം ചൊല്ലി പിരിഞ്ഞത്.
  • അടുത്ത വർഷം ഏപ്രിൽ 19 നാണ് തൃശൂർ പൂരം നടക്കുക.
Thrissur Pooram 2023: 'അടുത്ത വർഷം വീണ്ടും കാണാം', ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശൂർ പൂരത്തിൻറെ ചടങ്ങുകൾക്ക് സമാപനം

തൃശൂർ: തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ സമാപിച്ചു. അടുത്ത വർഷം വീണ്ടും കാണാം എന്ന വാക്ക് നൽകി തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക്  സമാപനമായത്. വെടിക്കെട്ടോടെയാണ് ദേശക്കാർ പകൽപൂരം ആഘോഷമാക്കിയത്. അടുത്ത മേടത്തിലെ ഒത്തു ചേരലിനായുള്ള കാത്തിരിപ്പാണ് ഇനി. അടുത്ത വർഷം ഏപ്രിൽ 19 നാണ് തൃശൂർ പൂരം നടക്കുക. 

രാവിലെ വടക്കുംനാഥ സന്നിധിയിലേക്ക് തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ എഴുന്നള്ളിയെത്തി. 15 ആനകൾ വീതം മേളത്തിന്റെ അകമ്പടിയോടെ ഇരുവിഭാഗവും അണിനിരന്നു. പാണ്ടിയുടെ താളത്തിൽ അലിഞ്ഞ് ദേശക്കാരായ പൂരാസ്വാദകരും ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ അവസാന മേളം ആസ്വദിച്ചു. തുടർന്നായിരുന്നു ശ്രീമൂലസ്ഥാനത്തെ സംഗമം. ആനപ്പുറത്ത് ഏറി ഭഗവതിമാർ മുഖാമുഖം നിന്ന് 3 തവണ വണങ്ങി. അടുത്ത മേട മാസത്തിലെ പൂരത്തിന് കാണാം എന്ന വാക്ക് നൽകിയാണ് ഇരുവരും ഉപചാരം ചൊല്ലി പിരിഞ്ഞത്.

ALSO READ: 'തൃശൂർ ഇങ്ങെടുക്കാൻ' മോദി മുന്നിൽ നിന്ന് പൊരുതും? അടുത്ത റോഡ് ഷോ അണിയറയിൽ, ലക്ഷ്യം തൃശൂരിൽ ഒതുങ്ങില്ല

ചടങ്ങിന് ശേഷം തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങൾ പകൽ വെടിക്കെട്ട് നടത്തി. ഇനി ഒരുവർഷം നീളുന്ന കാത്തിരിപ്പാണ്. 36 മണിക്കൂർ നേരത്തേക്കുള്ള വിസ്മയ വിരുന്നിനുള്ള ഒരുക്കം ഇന്ന് തുടങ്ങുകയായി. അതുവരെ ആരവങ്ങളൊഴിഞ്ഞ വടക്കുംനാഥന്റെ തിരുമുറ്റം കാത്തിരിക്കും.. വർണ - നാദ സംഗമങ്ങളുടെ ദേവഭൂമിയായി മാറാൻ...

അതേസമയം, പൂര നഗരിയിൽ വിസ്മയം തീർത്തുകൊണ്ടാണ് തൃശൂർ പൂരം വെടിക്കെട്ട് അരങ്ങേറിയത്. പുലർച്ചെ 4: 31ന് ആദ്യം തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. പിന്നാലെ 5:11 ന് പാറമേക്കാവ് വിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തിയതോടെ പൂരപ്രേമികൾ ആവേശത്തിൽ ആറാടി. വെടിക്കെട്ട് കാണാൻ സ്വരാജ് റൗണ്ടിൽ ആയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടിയത്.  വൈകാതെ തന്നെ വൻ ജനാവലിക്ക് മുന്നിൽ ആകാശം വർണ്ണങ്ങളാൽ മുഖരിതമായി.   

പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും തെക്കോട്ടിറക്കത്തിന് ശേഷം കഴിഞ്ഞ ദിവസം നടന്ന കുടമാറ്റമായിരുന്നു തൃശൂർ പൂരത്തിലെ പ്രധാന കാഴ്ച. കുടമാറ്റം അവസാനിച്ചതോടെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലായിരുന്നു പൂരപ്രേമികൾ.  മൂടിക്കെട്ടിയ അന്തരീക്ഷം മഴയുടെ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ മഴ മാറി നിന്നത് വെടിക്കെട്ട് പ്രേമികൾക്കും ദേവസ്വങ്ങൾക്കും ആശ്വാസമായി. ഇരുവിഭാഗങ്ങളും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ തേക്കിൻകാട് മൈതാനത്തിന് മുകളിലെ ആകാശം വർണ്ണ വിസ്മയങ്ങളാൽ മുഖരിതമായി മാറി.

പാറമേക്കാവ് വിഭാഗത്തിന് വേണ്ടി മുണ്ടത്തിക്കോട്‌ പന്തലാംകോട്‌ സതീഷും തിരുവമ്പാടിക്ക് വേണ്ടി മറ്റത്തൂർ പാലാട്ടി കൂനത്താൻ പി സി വർഗീസുമാണ്‌ വെടിക്കോപ്പുകൾ തയ്യാറാക്കിയത്. സ്‌പെഷ്യൽ ഇനങ്ങൾക്കു പുറമേ പരമ്പരാഗത ശൈലിക്ക്‌ ഊന്നൽ നൽകിയാണ്‌ ഇരുകൂട്ടരും അമിട്ടുകൾ ഒരുക്കിയത്‌. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ തൃശൂർ പൂരത്തിൻറെ ഭാഗമായി എന്നതായിരുന്നു പ്രധാന സവിശേഷത. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പൂരനഗരിയിലേക്കുള്ള എഴുന്നള്ളത്ത് രാജകീയമായിരുന്നു. നാലു വർഷങ്ങൾക്ക് മുമ്പ് പൂരത്തലേന്ന് വിളംബരം നടത്തി മടങ്ങിയ രാമൻ ഇത്തണ തിടമ്പേറ്റി ഘടക പൂരത്തിനെത്തി. കയ്മെയ് മറന്ന് പൂരം ആഘോഷമാക്കിയവർക്കും ഒപ്പം ആനപ്രേമികൾക്കും രാമൻറെ വരവ് ഇരട്ടി ആഹ്ളാദമായി. കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്ന് പൂരം പുറപ്പെട്ടതോടെ പിന്നാലെ കൂടിയ പൂരപ്രേമികൾ പൂരനഗരയിൽ എത്തിയതോടെ ആർത്തലക്കുന്ന അലകടൽ കണക്കെയായി മാറുന്ന കാഴ്ചയും മനോഹരമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News