ഉത്രാടം തിരുനാളിന്റെ ബെൻസ് ഇനി യൂസഫലിക്ക് സ്വന്തം

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ അനുജനും നാടുനീങ്ങിയ ഇളയ രാജാവുമായി ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ ബെൻസ് കാർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫ‍ലിക്ക് കൈമാറാനൊരുങ്ങി രാജകുടുംബം.  

Written by - Zee Malayalam News Desk | Last Updated : Apr 4, 2022, 11:27 AM IST
  • ഉത്രാടം തിരുനാളിന്റെ ബെൻസ് ഇനി യൂസഫലിക്ക് സ്വന്തം
  • ഇവർ തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെയും ആത്മബന്ധത്തി‍ന്റെയും അടയാളമാണ് കാൻ 42 എന്ന ബെൻസ് കാർ
  • ജർ‍മനിയിൽ നിർമിച്ച ഈ ബെൻസ് കാർ 1950 ൽ 12,000 രൂപ നൽകിയാണ് രാജകുടുംബം സ്വന്തമാക്കുന്നത്
ഉത്രാടം തിരുനാളിന്റെ ബെൻസ് ഇനി യൂസഫലിക്ക് സ്വന്തം

തിരുവനന്തപുരം: തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ അനുജനും നാടുനീങ്ങിയ ഇളയ രാജാവുമായി ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ ബെൻസ് കാർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫ‍ലിക്ക് കൈമാറാനൊരുങ്ങി രാജകുടുംബം.

ഇവർ തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെയും ആത്മബന്ധത്തി‍ന്റെയും അടയാളമാണ് കാൻ 42  എന്ന ഈ ബെൻസ് കാർ. കവടിയാർ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന 1955 മോഡൽ മെഴ്സിഡീസ് ബെൻസ് 180 T കാറാണ് യൂസഫ‍ലിക്ക് കൈമാറുന്നത്.

Also Read: ന്യൂ ജെൻ ബ്രെസ്സ മുതൽ 5 ഡോർ ജിംനി വരെ ; മാരുതി കാത്ത് വെച്ചിരിക്കുന്ന ഗംഭീര സർപ്രൈസുകൾ

ജർ‍മനിയിൽ നിർമിച്ച ഈ ബെൻസ് കാർ 1950 ൽ 12,000 രൂപ നൽകിയാണ് രാജകുടുംബം സ്വന്തമാക്കുന്നത്. കർ‍ണാടകയിൽ റജിസ്ട്രേഷൻ നടത്തിയ ഈ കാർ വാഹനപ്രേ‍മികൂടിയായ മാർത്താണ്ഡവർമ‍‍യുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹം ബംഗളൂരുവി‍ൽ താമസിക്കുമ്പോൾ യാത്ര ചെയ്യാനായി ഈ കാറാണ് അധികവും ഉപയോഗിച്ചിരുന്നത്.  മാത്രമല്ല ഒരു മിനിറ്റിനുള്ളിൽ ഒരു മൈൽ വേഗത്തിൽ പാഞ്ഞിരുന്ന ഉത്രാടം തിരുനാളിന് 'മൈൽ എ മിനിട്ട്' എന്ന പേര് നേടിക്കൊടുത്തതും ഈ ബെൻസാണ്. 

38 മത്തെ വയസ് മുതൽ സ്വയം ഓടിച്ചും യാത്രക്കാ‍രനായും 40 ലക്ഷം മൈലുകൾ മാർത്താണ്ഡവർമ സഞ്ചരി‍ച്ചെന്നാണു കണക്ക്. അതിൽ 23 ലക്ഷം മൈലും ഈ ബെൻ‍സിൽ തന്നെയായിരുന്നു സഞ്ചാരം. ഇത്രയും മൈലുകൾ അദ്ദേഹം ഈ കാറിൽ സഞ്ചരിച്ചതിന് ബെൻസ് കമ്പനി അദ്ദേഹത്തിന് ഉപഹാരവും പ്രത്യേക മെഡലും  നൽകിയിരുന്നു ഇത് കാറിന്റെ മുന്നിൽ പതിച്ചിട്ടുമുണ്ട്. 85 മത്തെ വയസ്സിലും മാർത്താണ്ഡവർമ ഇതേ വാഹനം ഓടിച്ചിരുന്നു. 

Also Read: Viral Video: തന്റെ കഴിവുകൊണ്ട് ആനന്ദ് മഹീന്ദ്രയെ വിസ്മയിപ്പിച്ച് കുട്ടി!

ഇതിനിടയിൽ ഈ ബെൻസിന് മോഹവില നൽകി വാങ്ങാൻ പല പ്രമുഖരും  സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹം നൽകിയില്ല.  എന്തിനേറെ റെക്കോർഡ് ദൂരം സഞ്ചരിച്ച ബെൻ‍സിനെ അഭിമാന ചിഹ്നമായി മാറ്റാൻ ബെൻസ് കമ്പനി തന്നെ ആഗ്രഹിക്കുകയും ഇതിനെ ഏറ്റെടുക്കാൻ തയ്യാറായ ഇതിന് പകരം 2 പുതിയ കാറുകൾ നൽകാമെന്ന വാഗ്ദാനവുമായി കമ്പനി മുന്നോട്ട് വന്നെങ്കിലും ഉത്രാടം തിരുനാൾ കുലുങ്ങിയില്ല.  ഒടുവിൽ തന്റെ ആത്മസുഹൃത്ത് എംഎ യൂസഫലിക്ക് കൈമാറാനാണ് അദ്ദേഹം തീരുമാനിച്ചത്.  

യൂസഫലിയുടെ അബുദാബിയിലെ വസതി സന്ദർശിച്ച മാർത്താണ്ഡവർമ്മ അദ്ദേഹത്തെ കവടിയാർ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.  2012 ൽ യൂസഫലി കൊട്ടാരത്തിലെത്തിയപ്പോൾ കാർ സമ്മാനിക്കാനുള്ള തന്റെ ആഗ്രഹം ഉത്രാടം തിരുനാൾ  യൂസഫലിയെ അറിയിച്ചു.  ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ വിടവാങ്ങിയതോടെ ഈ കാർ മകൻ പത്മനാഭവർമ്മയുടേയും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്. ഈ കാറാണ് ഇപ്പോൾ യൂസഫലിക്ക് കൈമാറാൻ കുടുംബം തീരുമാനിച്ചത്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News