Wild Elephant attack: സ്കൂളിന്റെ ​ഗേറ്റ് തകർത്ത് ചക്കക്കൊമ്പൻ; കോമ്പൗണ്ടിനുള്ളിൽ കയറി വാഹനം ആക്രമിച്ചു

Wild Elephant attack in Chinnakkanal: ചിന്നക്കനാൽ സ്വദേശി ഞാറോട്ടിപറമ്പിൽ മണിയുടെ ഉടമസ്ഥതയിലുള്ള ടാക്സി കാറാണ് ചക്കക്കൊമ്പൻ തകർത്തത്. 

Written by - Zee Malayalam News Desk | Last Updated : Jul 17, 2024, 05:48 PM IST
  • ചിന്നക്കനാലിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ വാഹനം തകർന്നു.
  • സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനമാണ് ചക്കക്കൊമ്പൻ തകർത്തത്.
  • കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം.
Wild Elephant attack: സ്കൂളിന്റെ ​ഗേറ്റ് തകർത്ത് ചക്കക്കൊമ്പൻ; കോമ്പൗണ്ടിനുള്ളിൽ കയറി വാഹനം ആക്രമിച്ചു

ഇടുക്കി: പ്രതികൂല കാലാവസ്ഥക്കൊപ്പം ഇടുക്കിയിൽ കാട്ടാന ശല്യവും രൂക്ഷമാകുന്നു. ചിന്നക്കനാലിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ വാഹനം തകർന്നു. സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനം ഗേറ്റ് തകർത്ത് കോമ്പൗണ്ടിൽ കയറിയാണ് ആന തകർത്തത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. 

ചിന്നക്കനാൽ സ്വദേശി ഞാറോട്ടിപറമ്പിൽ മണിയുടെ ഉടമസ്ഥതയിലുള്ള ടാക്സി കാർ, ഗവ. സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഗേറ്റ് തകർത്ത് സ്കൂൾ പരിസരത്ത് കടന്ന ആന വാഹനം നശിപ്പിച്ചു. ഏതാനും നാളുകളായി ചക്കക്കൊമ്പൻ ചിന്നക്കനാലിലെ ജനവാസ മേഖലയിൽ പതിവായി എത്താറുണ്ട്. കഴിഞ്ഞ ദിവസം ചിന്നക്കനാൽ സ്വദേശി ശ്യാമിന്റെ വീടിന്റെ വാതിൽ ആന തകർത്തിരുന്നു. 

ALSO READ: മകൾക്കൊപ്പം ആശുപത്രിയിലെത്തിയ സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു; ചികിത്സയിൽ

മഴ ശക്തി പ്രാപിച്ചതോടെ ഒറ്റയാൻമാരും കാട്ടാന കൂട്ടങ്ങളും ജനവാസ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം പൂപ്പാറ ടൗണിന് സമീപം തേയില തോട്ടത്തിലും ദേശീയപാതയിലും മുറിവാലൻ എന്ന ഒറ്റയാൻ എത്തിയിരുന്നു. 

അതേസമയം, വയനാട് കല്ലൂരിൽ കാട്ടാനയാക്രമണത്തിൽ 48 കാരൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധം കനക്കുകയാണ്. കോഴിക്കോട് കൊല്ലഗൽ ദേശീയപാത ഉപരോധിച്ച നാട്ടുകാർ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ചു. രാജുവിന്റെ വീട്ടിലെത്തിയ മന്ത്രി ഒ.ആർ കേളുവിനു നേരെയും ജനങ്ങൾ പ്രതിഷേധിച്ചു. നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യങ്ങളിൽ സർവകക്ഷി യോഗത്തിൽ തീരുമാനമായതോടെയാണ് ജനങ്ങൾ സമരം അവസാനിപ്പിച്ചത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് വീടിനടുത്തുള്ള റോഡിൽ വെച്ച് രാജുവിനെ കാട്ടാന ആക്രമിച്ചത്. ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച രാജു, ചികിത്സയിൽ കഴിയവെ ഇന്നലെ മരിച്ചു. ഇതോടെയാണ് ജനങ്ങളുടെ പ്രതിഷേധം അണപൊട്ടിയത്. സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിനെതിരെയും മൃതദേഹവുമായി എത്തിയ ആംബുലൻസ് ദേശീയപാതയിൽ നിർത്തിയിട്ടും പ്രതിഷേധം തുടർന്നു. 

ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഒരു ലക്ഷം ഇൻഷുറൻസ് തുകയും നൽകാൻ പ്രദേശത്ത് ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. കൂടുതൽ ധനസഹായത്തിന് സർക്കാരിന് ശുപാർശ ചെയ്യാനും കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകാനും സർവകക്ഷി യോഗത്തിൽ തീരുമാനമായി. ജോലി സ്ഥിരപ്പെടുത്താൻ സർക്കാരിന് ശുപാർശ നൽകാനും തീരുമാനമായതോടെ പ്രതിഷേധം അയഞ്ഞു. 

രാജുവിന്റെ സഹോദരൻ വാസുവിന്റെ മകൻ ബിജു അഞ്ച് വർഷം മുമ്പ് കാട്ടാന ആക്രമണത്തിൽ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലാണ്. ബിജുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭ്യമാക്കുമെന്നും പ്രദേശത്തേക്കുള്ള റോഡ് അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കുമെന്നും മക്കൾക്ക് ഉപരിപഠനത്തിന് സർക്കാർ സഹായം ലഭ്യമാക്കുമെന്നും സർവ്വകക്ഷിയോഗ ശേഷം നേതാക്കൾ വ്യക്തമാക്കിയതോടെ മണിക്കൂറുകൾ നീണ്ട റോഡ് ഉപരോധം ജനങ്ങൾ അവസാനിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News