മുംബൈ: 2020ലെ ഐപിഎല്‍ സീസണിനായുള്ള താരലേലത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 971 പേര്‍.
ഈ മാസം 19ന് കൊല്‍ക്കത്തയിലാണ് താരലേലം നടക്കുക.
രജിസ്റ്റര്‍ ചെയ്തതവരില്‍ 258 പേര്‍ വിദേശ താരങ്ങളാണ്. 8 ടീമുകളിലെ 73 ഒഴിവുകളിലേക്കായി 713 ഇന്ത്യന്‍ താരങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ നിന്നും 55 താരങ്ങളാണ് ഐപിഎലിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 54 താരങ്ങളും ശ്രീലങ്കയില്‍ നിന്ന് 39 താരങ്ങളും ലേലത്തിനായി പേര് ചേര്‍ത്തിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് 34 താരങ്ങളും ഇത്തവണ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, ന്യൂസിലാന്‍ഡില്‍നിന്നും 24 താരങ്ങളും, ഇംഗ്ലണ്ടില്‍ നിന്ന് 22 താരങ്ങളും ഇത്തവണത്തെ ഐപിഎല്‍ കളിക്കാനുള്ള ആഗ്രഹവുമായി എത്തിയിട്ടുണ്ട്.
ഇവരെ കൂടാതെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, സിംബാബ്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് 19 താരങ്ങളും, ബംഗ്ലാദേശില്‍ നിന്ന് 6 താരങ്ങളും സിംബാബ്‍വേയില്‍ നിന്ന് 3താരങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അമേരിക്കയില്‍ നിന്നും നെതര്‍ലാന്‍ഡ്‌സില്‍ നിന്നും ഓരോ താരങ്ങള്‍ വീതവും ലേലത്തിനായി തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് തുടർച്ചയായി രണ്ടാം വർഷവും ഐപിഎല്ലിനില്ല. ലേലത്തിനുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് നായകൻ ജോ റൂട്ട് ഇത്തവണ ഉണ്ടാവില്ല.
29കാരനായ സ്റ്റാർക്ക് 2015ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഭാഗമായാണ് ആദ്യമായി ഐപിഎല്ലിനെത്തിയത്. 2018ൽ 9.4 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയെങ്കിലും പരിക്ക് കാരണം സീസൺ മുഴുവൻ കളിക്കാനായില്ല. ലോകകപ്പിന്‍റെ തയ്യാറെടുപ്പുകളുടെ ഭാഗമായി 2019 സീസണിലും സ്റ്റാർക്ക് മാറി നിൽക്കുകയായിരുന്നു. 2020ലും ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് കാരണമാണ് സ്റ്റാർക്ക് ഐപിഎല്ലിൽ നിന്ന് ഒഴിവാവുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഓപ്പണറായിരുന്ന ക്രിസ് ലിന്നിന്‍റെ ബേസ് പ്രൈസ് ഇത്തവണ രണ്ട് കോടി രൂപയാണ്. ഗ്ലെൻ മാക‍്‍സ‍്‍വെല്ലിനും ഇതേ തുക തന്നെയാണ്. പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ് എന്നീ ഓസീസ് താരങ്ങൾക്കും രണ്ട് കോടി രൂപ തന്നെയാണ് അടിസ്ഥാന വില. ഷോൺ മാർഷിന് 1.5 കോടി രൂപയാണ് അടിസ്ഥാനവില.