ബെംഗളൂരു: ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് കനത്ത മഴ മൂലം വൈകുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് പോലും ഇടാൻ പറ്റാത്ത രീതിയിൽ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴമൂലം ഇന്ന് കളി ആരംഭിക്കാനാകുമോ എന്നതും സംശയമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിൽ കനത്ത മഴയാണ്. മഴമൂലം ഇന്ത്യയുടെ പരിശീലന സെഷൻ പോലും ഒഴിവാക്കിയിരുന്നു.
വരും ദിവസങ്ങളിലും ബെംഗളൂരുവിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമാവധി പോയിൻ്റ് നേടി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ ആദ്യം പ്രവേശിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഓസ്ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര നവംബറിൽ നടക്കാനിരിക്കെ അതിന് മുന്നെ തന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഈ പരമ്പര ഇന്ത്യ തൂത്തുവാരണം. ലണ്ടനിൽ 2025 ജൂണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്.
ടിം സൗത്തിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ ടോം ലാഥമാണ് ന്യൂസിലൻഡ് ടീമിനെ ഇന്ത്യക്കെതിരെ നയിക്കുന്നത്. പരിക്ക് മൂലം മുൻ നായകൻ കൂടിയായിരുന്ന കെയ്ൻ വില്ല്യംസൺ ആദ്യ ടെസ്റ്റ് കളിക്കില്ല. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റതും കിവീസിന്റെ ആത്മവിശ്വാസത്തെ ബാധിക്കും. യുവതാരം രചിൻ രവീന്ദ്രയുടെ മികച്ച ഫോമിലാണ് കിവീസിൻ്റെ പ്രതീക്ഷ.
മറുവശത്ത് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ മഴ വില്ലനായിട്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ജയം നേടിയെടുക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ ഇത്തരമൊരു പ്രകടനം ന്യൂസീലൻഡിനെതിരെ കാഴ്ചവെക്കാൻ ഇന്ത്യക്ക് എളുപ്പമാവില്ല. എങ്കിലും ശക്തമായ ടീമുള്ളത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു. രോഹിത് ശർമ, വിരാട് കോഹ്ലി എന്നീ സീനിയർ താരങ്ങൾക്ക് ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അതേസമയം കെ എൽ രാഹുൽ, യശ്വസി ജയ്സ്വാൾ, ഋഷഭ് പന്ത് എന്നിവരെല്ലാം മികച്ച ഫോമിലാണ് കളിക്കുന്നത്. ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് ബോളിങ്ങും രവിചന്ദ്രൻ അശ്വിൻ്റെ നേതൃത്വത്തിലുള്ള സ്പിന്നർമാരും ഇന്ത്യക്ക് കരുത്തേകുന്നു. കണ്ടീഷൻസ് വച്ച് ഇന്ത്യ മൂന്ന് പേസർമാരെ ആദ്യ ടെസ്റ്റിൽ പരീക്ഷിച്ചേക്കും എന്നാണ് സൂചന.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെ എൽ രാഹുൽ, സർഫറാസ് ഖാൻ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാശ് ദീപ്.