'ഞാൻ അണ്ടർവെയർ ഇടാറില്ല, മാസ്കും', വിചിത്ര ന്യായീകരണവുമായി ആന്റി-മാസ്ക് സമരക്കാർ

'മാസ്ക് ധരിക്കാതിരിക്കാനുള്ള' തങ്ങളുടെ മൗലികാവകാശത്തെപ്പറ്റിയും ചില അംഗങ്ങൾ കമ്മിറ്റിയിൽ നെടുങ്കൻ പ്രസംഗങ്ങൾ നടത്തി. പുതിയ മാസ്ക് നിയമം പാലിക്കാതിരിക്കാൻ അവർ ഈ പ്രസംഗങ്ങളിൽ നിരത്തിയത് വളരെ വിചിത്രമായ കുറെ കാരണങ്ങളാണ്. 

Last Updated : Jun 27, 2020, 04:28 PM IST
'ഞാൻ അണ്ടർവെയർ ഇടാറില്ല, മാസ്കും', വിചിത്ര ന്യായീകരണവുമായി ആന്റി-മാസ്ക് സമരക്കാർ

"ഞാൻ മാസ്ക് ധരിക്കാത്തതും അണ്ടർവെയർ ഇടാത്തതും ഒരേ കാരണം കൊണ്ടാണ്. ഒന്നിന്റെയും ശ്വസനം തടസ്സപ്പെടരുത്" കേട്ടിട്ട് കൗതുകം തോന്നിയോ എന്നാൽ മാസ്ക് ധരിക്കാതിരിക്കാൻ ഇതിലും വലിയ ന്യായീകരണങ്ങളാണ് അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നും ഒരുകൂട്ടം പേർ നിരത്തുന്നത്.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പാം ബീച്ച് കൗണ്ടിയിൽ ഒരു കമ്മിറ്റി മീറ്റിംഗ് നടന്നു. 'കൗണ്ടിയുടെ അധികാര പരിധിക്കുള്ളിലുള്ള പ്രദേശങ്ങളിലെ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കണോ വേണ്ടയോ' എന്ന്‌ തീരുമാനിക്കാനുള്ള ഒരു ഡിബേറ്റ് ആയിരുന്നു ആ മീറ്റിങ്. 

മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി പേർത്തും പേർത്തും വിശദീകരിച്ചുകൊണ്ട് പല ഡോക്ടർമാരും കൗണ്ടിയിലെ അംഗങ്ങൾക്ക് മുന്നിലെത്തി. ഭൂരിഭാഗം അംഗങ്ങളും ഇക്കാര്യത്തിൽ ഡോക്ടർമാരോട് യോജിച്ചുകൊണ്ട് പ്രതികരിച്ചു എങ്കിലും, അതിനോട് വിയോജിക്കുന്നവരും ഉണ്ടായിരുന്നു.

Also Read: പ്രാണവായു നല്കാൻ പറ്റാത്ത അവസ്ഥവരും, മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന!!!

'ദൈവം സൃഷ്‌ടിച്ച മനുഷ്യന്റെ ശ്വാസോച്ഛാസങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ നിങ്ങൾ മനുഷ്യർക്ക് ആരാണ് അനുമതി നൽകിയത്?" എന്നൊരാൾ ചോദിച്ചു. "നിർബന്ധിച്ച് മാസ്ക് ഇടീക്കാൻ നടക്കുന്നവരെ ഞങ്ങൾ സിവിലിയൻ അറസ്റ്റ് നടത്തും" എന്നായി വേറെ ഒരു പ്രതിഷേധക്കാരി. അവിടെ ഉണ്ടായിരുന്ന ഡോക്ടറുടെ ഡിഗ്രീ പരിശോധിക്കണമെന്നാണ് മറ്റൊരു യുവതി ആവശ്യപ്പെട്ടത്. 

'മാസ്ക് ധരിക്കാതിരിക്കാനുള്ള' തങ്ങളുടെ മൗലികാവകാശത്തെപ്പറ്റിയും ചില അംഗങ്ങൾ കമ്മിറ്റിയിൽ നെടുങ്കൻ പ്രസംഗങ്ങൾ നടത്തി. പുതിയ മാസ്ക് നിയമം പാലിക്കാതിരിക്കാൻ അവർ ഈ പ്രസംഗങ്ങളിൽ നിരത്തിയത് വളരെ വിചിത്രമായ കുറെ കാരണങ്ങളാണ്. 

Also Read: ചെ ഗുവേരയുടെ അർജന്റീനയിലെ ജന്മവീട് വിൽപ്പനയ്ക്ക്!!

അവയിൽ സാത്താനിസം തൊട്ട്, ശരീരത്തിന്റെ ശ്വസനവ്യവസ്ഥയ്ക്ക് പ്രതിബന്ധമുണ്ടാക്കരുത് എന്നു വരെയുള്ള പല കാരണങ്ങളും നിരത്തുകയുണ്ടായി. ഈ കൗണ്ടി കമ്മിറ്റി മീറ്റിംഗിനിടെ മാസ്ക് ധരിക്കാൻ നിർബന്ധിക്കുന്ന ഡോക്ടർമാരെ ഈ സമരക്കാർ പരസ്യമായി ഭീഷണിപ്പെടുത്തുക വരെ ചെയ്തു.

ഒടുവിൽ തങ്ങളുടെ വാദത്തിന് പിന്തുണയില്ല, ബിൽ പാസ്സാക്കപ്പെടും എന്നുറപ്പായതോടെ ചില മാസ്ക് വിരുദ്ധ കൗണ്ടി കമ്മിറ്റി അംഗങ്ങൾ, 'ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തവരോട് ദൈവം ചോദിക്കും' എന്നതടക്കമുള്ള ശാപവാക്കുകൾ ചൊരിയുക വരെ ചെയ്തു.

Trending News