ഇസ്ലാമാബാദ്: ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന നിര്‍ണായക നീക്കങ്ങള്‍ പാക്കിസ്ഥാനില്‍ ആശങ്കയുളവാക്കുകയാണ്.
ഇന്ത്യയിലെ സ്ഥാനപതിയെ തിരിച്ചുവിളിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക് സ്ഥാനപതിയുടെ അഭാവത്തില്‍ ആക്ടി൦ഗ് ഹൈക്കമ്മീഷണറെയാണ് തിരികെ വിളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ നിയുക്ത പാക് സ്ഥാനപതി ഇപ്പോള്‍ പാക്കിസ്ഥാനിലാണുള്ളത്. ഓഗസ്റ്റ് 16ന് ആണ് അദ്ദേഹം ചുമതലയേല്‍ക്കുക.
പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സൊഹൈല്‍ മെഹ്മൂദ് വിളിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ മൊയിന്‍ ഉള്‍ ഹഖിനെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തെ പാക്കിസ്ഥാന്‍ അപലപിച്ചിരുന്നു. കശ്മീര്‍ തര്‍ക്ക പ്രദേശമാണ്, തീരുമാനം അംഗീകരിക്കില്ല, ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞിരുന്നു.
ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ അന്താരാഷ്ട്ര അംഗീകൃത തര്‍ക്ക പ്രദേശമാണ്. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയുടെ പ്രമേയങ്ങളിലെ മാനദണ്ഡം പാലിച്ചാണെങ്കില്‍ തര്‍ക്ക ഭൂമിയില്‍ ഏകപക്ഷീയമായ ഒരു നടപടിക്കും ഇന്ത്യക്ക് കഴിയില്ല. ജനങ്ങള്‍ക്ക് അത് ഒരിക്കലും സ്വീകാര്യമായിരിക്കില്ലെന്നും പാക് വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ഇസ്ലാമാബാദിലെ എല്ലാ നയതന്ത്ര ആസ്ഥാനങ്ങൾക്കും ചുറ്റും കനത്ത സുരക്ഷ ഒരുക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷനിലെ എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. ഹൈക്കമ്മീഷന് ചുറ്റും സായുധ, കലാപ നിയന്ത്രണ സേനയെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, പാക്കിസ്ഥാനിൽ നിരവധി സ്ഥലങ്ങളില്‍ ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.