ന്യൂയോർക്ക് : കോവിഡ്-19 മനുഷ്യജീവനും സാമ്പത്തിക മേഘലയ്ക്കും വരുത്തിയ കനത്ത നഷ്ടം നികത്താനാവാത്തതാണ്. കോവിഡ്-19 ഏറ്റവും കൂടുതല്‍ ജീവനെടുത്തത് ലോക വന്‍ ശക്തിയായ അമേരിക്കയിലാണ്.
കൊറോണ വൈറസ് ആഗോളതലത്തില്‍ വ്യാപനം ആരംഭിച്ചതോടെ വൈറസിന്‍റെ പ്രഭവകേന്ദ്ര൦ ചൈനയാണെന്നും വൈറസ് വ്യാപനം തടുക്കാന്‍ ചൈന യാതൊരുവിധ ശ്രമങ്ങളും നടത്തിയില്ല എന്നും അമേരിക്ക ആരോപിച്ചിരുന്നു. കൂടാതെ, ഈ വിഷത്തില്‍ അമേരിക്ക ലോകാരോഗ്യ സംഘടന (WHO)യ്ക്ക് നേരെയും ചോദ്യമുയര്‍ത്തിയിരുന്നു. ലോകാരോഗ്യ സംഘടന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ചൈനയ്ക്കു പിന്തുണ നല്‍കുന്നതായി അമേരിക്ക ആരോപിച്ചിരുന്നു.
വൈറസ് വ്യാപനം തടുക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടതോടെ ലോകാരോഗ്യ സംഘടനയ്ക്ക് നേരെ അമേരിക്ക പിടിമുറുക്കിയിരുന്നു. ലോകാരോഗ്യ സംഘടന (WHO)ചൈനയ്ക്ക് അനാവശ്യ പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് സംഘടനയ്ക്ക് നല്‍കി വന്നിരുന്ന ഫണ്ട് അമേരിക്ക നിര്‍ ത്തലാക്കിയിരുന്നു. ചൈനയ്ക്കെതിരെ അമേരിക്കയ്ക്കൊപ്പം നിരവധി രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
എന്നാല്‍, അമേരിക്ക ലോകാരോഗ്യ സംഘടന (WHO)യ്ക്കുള്ള ഫണ്ട് നിര്‍ത്തലാക്കിയതിനെ നിരവധി ലോകനേതാക്കള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, അതൊന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാര്യമാക്കിയിട്ടില്ല. എന്നുമാത്രമല്ല, തുടര്‍ നടപടികളുമായി അമേരിക്ക മുന്നോട്ടു നീങ്ങുകയാണ്.
ലോകാരോഗ്യ സംഘടന (WHO)യിൽ നിന്ന് പിന്മാറുന്നതിനായുള്ള ഔദ്യോഗിക നടപടികള്‍ അമേരിക്ക ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയില്‍നിന്നും ഉടന്‍ തന്നെ പിന്മാറുമെന്നും അമേരിക്ക പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. വൈറ്റ് ഹൗസിലെ ഉന്നത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായി അമേരിക്കൻ മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതായത്, തിങ്കളാഴ്ച്ച മുതൽ അമേരിക്ക ലോകാരോഗ്യസംഘടനയുടെ അംഗമല്ല. തീരുമാനം ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിനെ ഔദ്യോഗികമായി അറിയിച്ചെന്നും റിപ്പോർട്ട് ഉണ്ട്..!!
കോവിഡ് വിഷയത്തിൽ ചൈനയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്നുവെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്‍പ് പലതവണ രംഗത്തെത്തിയിരുന്നു. ആരോപണം സംഘടന ചെവിക്കൊള്ളാത്ത സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കോവിഡിന്‍റെ ഉത്ഭവത്തിനും അതിന്‍റെ വ്യാപനത്തിനും പിന്നിൽ ചൈനയാണെന്നും ലോകാരോഗ്യ സംഘടന ചൈനയെ രക്ഷിക്കാൻ ശ്രമിക്കുകയുമാണെന്നുമായിരുന്നു ട്രംപിന്‍റെ മുഖ്യ ആരോപണം.....
Also read: പകര്‍ച്ചവ്യാധികളുടെ പ്രഭവകേന്ദ്രമായി ചൈന... വരുന്നു ബ്യൂബോണിക് പ്ലേഗ് ...!!
അതേസമയം, ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാന്‍ ഒരു വര്‍ഷത്തെ നോട്ടീസ് നല്‍കണം. അടുത്ത നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലോകാരോഗ്യ സംഘടനയ്ക്കും നിര്‍ണ്ണായകമാണ്. ട്രംപ് അധികാരത്തില്‍ തുടര്‍ന്നാല്‍ അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്നും പുറത്തുപോകും... അതേസമയം, പുതിയ പ്രസിഡന്റ് അധിക്കാരത്തില്‍ എത്തിയാല്‍ സാഹചര്യമനുസരിച്ച് തീരുമാനത്തില്‍ മാറ്റമുണ്ടാകാം.....