ന്യൂഡല്‍ഹി: ആധാര്‍ ബന്ധിപ്പിക്കലില്‍ പുതിയ നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ഉടന്‍ ബന്ധിപ്പിക്കേണ്ടെതില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇപ്പോഴത്തെ നിലപാട്.
മുന്‍പ് ഡിസംബര്‍ 31 ആയിരുന്നു ആധാറും ബാങ്ക് അക്കൗണ്ടു൦ തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി.
സര്‍ക്കാരിന്‍റെ വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, ആധാറുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൻ എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ കേസ് പരിഗണിക്കുക.
ആധാറുമായി ബന്ധപ്പെട്ട കേസിൽ അടിയന്തിര വാദം കേൾക്കണമെന്ന ശ്യാം ദിവാനും വിപിൻ നായരും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേസ് നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്നതുൾപ്പെടെയുള്ള ഹാര്‍ജികളാണ് നാളെ പരിഗണിക്കുക.
നിലവിൽ ആധാറുള്ളവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമോ എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന ഹാര്‍ജിയിലും, 2018 ഫെബ്രുവരി ആറിനുള്ളിൽ മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിക്കണമെന്ന ഉത്തരവിനെതിരെ നൽകിയ ഹരജിയിലും നാളെ തീരുമാനമെടുക്കും.
Aadhaar case: Supreme Court's five-judge Constitution bench to hear the matter tomorrow.
— ANI (@ANI) December 13, 2017