ന്യൂഡല്‍ഹി: ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗരത്വ ഭേദഗതി ബില്‍, (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും.
ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുക.
അതേസമയം, ബില്ലിനെതിരെ രാജ്യമൊട്ടുക്ക് വന്‍ പ്രതിക്ഷേധമാണ് നടക്കുന്നത്. ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ എതിര്‍ക്കുകയാണ്. കൂടാതെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, പശ്ചിമ ബംഗാള്‍ എന്നിവ പ്രതിക്ഷേധത്താല്‍ അശാന്തമാണ്.
അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ ആശയങ്ങള്‍ക്കെതിരേയുമുള്ള ക്രിമിനൽ ആക്രമണമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ, വടക്ക് കിഴക്കിനെ വര്‍ഗ്ഗീയമായി തുടച്ചുനീക്കാനുള്ള ശ്രമം കൂടിയാണ് ഈ ബില്ലിലൂടെ നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം.
'മോദി-അമിത് ഷാ സര്‍ക്കാര്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ വര്‍ഗ്ഗീയമായ തുടച്ചുനീക്കലിനാണ് ശ്രമിക്കുന്നത്. ഇതൊരു ക്രിമിനല്‍ ആക്രമണമാണ്. അതാണ് അവരുടെ പാതയും ജീവിത രീതിയും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ശബ്ദത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു', രാഹുല്‍ ട്വീറ്റ് ചെയ്തു.
നീണ്ട ചര്‍ച്ചയ്ക്ക് ശേഷം തിങ്കളാഴ്ച അര്‍ദ്ധരാത്രിയ്ക്കാണ് പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായത്. 80 പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 311 പേര്‍ ബില്ലിനെ പിന്തുണച്ചു. ബില്ലില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളെല്ലാം സഭ തള്ളിയിരുന്നു.
പൗരത്വബില്ലിനെ പിന്തുണക്കുന്നത് ഭരണഘടനയ്ക്കെതിരായ ആക്രമണമാണ് എന്ന് രാഹുല്‍ ഗാന്ധി മുന്‍പും അഭിപ്രായപ്പെട്ടിരുന്നു.
രാജ്യസഭയില്‍ ബില്‍ പാസാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. 245 അംഗങ്ങളുള്ള സഭയില്‍ നിലവില്‍ 5 സീറ്റ് ഒഴിനു കിടക്കുകയാണ്. സഭയില്‍ ബില്‍ പാസാക്കാന്‍ വേണ്ടത് 121 അംഗങ്ങളുടെ പിന്തുണയാണ്. നിലവില്‍ 83 അംഗങ്ങളുള്ള ബിജെപി യ്ക്ക് വേണ്ടത് വെറും 38 അംഗങ്ങളുടെകൂടി പിന്തുണയാണ്. ഇത് നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ നിഷേധിക്കുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖത്തെ തന്നെ ലംഘിക്കുന്നതാണ് ബില്‍ എന്നും ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തെ ഈ നിയമം ഇല്ലാതാക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക്, അഭയം തേടി 6 വര്‍ഷത്തിനകം രാജ്യത്ത് പൗരത്വം അനുവദിക്കുന്ന ഭേദഗതിയാണ് പൗരത്വ ബില്‍ വഴി നടപ്പിലാക്കുന്നത്.