ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് (COVID-19) ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികളിലേയ്ക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍.
ഇതിന്‍റെ ഭാഗമായി എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവെക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. എന്നാല്‍ എന്നുവരെയാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
വിമാനങ്ങള്‍ ചൊവ്വാഴ്ച രാത്രി, അതായത് 24 ന് അര്‍ദ്ധരാത്രി 23:59 നു മുന്‍പായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
എന്നാല്‍, കാര്‍ഗോ വിമാനങ്ങള്‍ സര്‍വീസ് തുടരും.
അതേസമയം, വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി, അന്താരാഷ്ട്ര സര്‍വീസുകള്‍ മുന്‍പ് തന്നെ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ആഭ്യന്തര വിമാന സർവീസുകള്‍ റദ്ദാക്കിയേക്കുമെന്ന സൂചന കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ഇതിനോടകം നല്‍കിയിരുന്നു.
അതേസമയം, ആഭ്യന്തര സര്‍വീസുകള്‍ നിറുത്തലക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.
വൈറസ് തടയാനുള്ള ഏറ്റവും പലപ്രദമായ മാര്‍ഗ്ഗം സാമൂഹിക അകലം (social distancing) പാലിക്കുക എന്നതാണ്. എന്നാല്‍, ആഭ്യന്തര വിമാനങ്ങൾക്ക് സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങളൊന്നുമില്ല എന്നും മമത പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി ഭാഗിക lock down ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അവലംബിച്ചിരിക്കുന്നത്. റെയിൽവേ, മെട്രോ തുടങ്ങിയ പ്രധാന ഗതാഗത സംവിധാനങ്ങള്‍ നിറുത്തുകയും രാജ്യത്തെ 75 ല്‍ അധികം ജില്ലകൾ അടച്ചിടാനുള്ള നിര്‍ദ്ദേശ൦ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ്.
ഡല്‍ഹി, ഝാര്‍ഖണ്ഡ്, പഞ്ചാബ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം lock down പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അടിസ്ഥാന സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം, അതായത് സ്കൂള്‍, കോളേജ്, ഓഫീസ്, മാര്‍ക്കറ്റ് എന്നിവയെല്ലാം ഈ സംസ്ഥാനങ്ങളില്‍ അടഞ്ഞു കിടക്കുകയാണ്. കോവിഡ് -19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ബീഹാർ, ഹരിയാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും ഇതേ മാതൃക പിന്തുടരുകയാണ്.
ഇന്ത്യയില്‍ ഇതിനോടകം, 415 COVID-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, 8 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.