എല്ലാം രാജ്യതാത്പര്യത്തിന് വേണ്ടി, ഇനി പിന്നോട്ടില്ല: പ്രധാനമന്ത്രി
വരാണസി: സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി...
സർക്കാരിന്‍റെ തീരുമാനം ഉറച്ചതാണെന്നും അത് മാറ്റാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുക, CAA നടപ്പാക്കുക തുടങ്ങിയ തീരുമാനങ്ങൾക്കായി ഇന്ത്യ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു. സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ദേശ താത്പര്യ൦ മുന്‍നിര്‍ത്തിയാണ് എന്നും മോദി പറഞ്ഞു. തന്‍റെ മണ്ഡലമായ വരാണസിയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവേ ആണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നിര്‍ണായക തീരുമാനങ്ങള്‍ രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നും ഇതില്‍നിന്നും പിന്നോട്ടില്ല എന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
‘രാജ്യതാല്‍പ്പര്യത്തിനനുസരിച്ചാണ് ആര്‍ട്ടിക്കിള്‍ 370ലും പൗരത്വ നിയമത്തിലും തീരുമാനമെടുത്തത്. എന്ത് തരം സമ്മര്‍ദ്ദമുണ്ടായാലും അതില്‍ നിന്ന് പിന്നോട്ടില്ല. കൂടാതെ, രാമക്ഷേത്ര നിര്‍മ്മാണത്തിന് 67 ഏക്കര്‍ കൈമാറു൦', പ്രധാനമന്ത്രി പറഞ്ഞു.
ക്ഷേത്രനിര്‍മ്മാണത്തിനുള്ള ട്രസ്റ്റ് ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുമെന്നും അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള പണി പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വരാണസിയില്‍നടന്ന ചടങ്ങില്‍ 12000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടിരിക്കുന്നത്.
ഒരു സര്‍ക്കാരിനെകൊണ്ട് രാജ്യം രൂപീകരിച്ചെടുക്കാന്‍ കഴിയില്ല, സമ്പദ് സമൃദ്ധമായ രാജ്യ രൂപീകരണത്തിന് ഓരോ പൗരന്‍റെയും സംസ്കാരവും ചിന്താഗതിയും നിര്‍ണ്ണായകമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.