ന്യൂഡല്‍ഹി: കശ്മീര്‍ സ്വതന്ത്രമാക്കുക എന്ന ആവശ്യമുന്നയിച്ച് മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്യിദിന്‍റെ വീഡിയോ സന്ദേശം പുറത്തിറങ്ങി. ഇന്നലെ പാക്-പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് നിരോധിത സംഘടനയായ ജമഅത്ത് ഉദ്ദവ തലവനായ ഹാഫിസ് സയ്യിദിന് മോചനം അനുവദിച്ചിരുന്നു. നിലവില്‍ സയ്യിദിനെതിരെ കേസില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോര്‍ഡിന്‍റെ തീരുമാനം. ഇതിനു പിന്നാലെയാണ് ഹാഫിസ് വീഡിയോ സന്ദേശവുമായി എത്തിയിരിക്കുന്നത്.
"കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എനിക്കും ഞാന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും സ്വാതന്ത്ര്യം ലഭിക്കാന്‍ എന്‍റെ പ്രാര്‍ത്ഥനകള്‍ എന്നെ സഹായിക്കും" ഹാഫിസ് ഈ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
رہائی کے بعد پروفیسر حافظ محمد سعید حفظہ اللہ کا پہلا ویڈیو پیغام. #HafizSaeedWon #Jud pic.twitter.com/dJel3FjfOR
— جماعۃ الدعوۃ پاکستان (@JamatUdDawaPak) November 22, 2017
ഹാഫിസ് സയ്യിദിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചതിനെ ഇന്ത്യ വിമര്‍ശിച്ചിരുന്നു. ഭീകരവാദത്തിന്‍റെ കാര്യത്തിൽ രാജ്യാന്തര സമൂഹത്തെ പാക്കിസ്ഥാൻ കബളിപ്പിക്കുകയാണ് എന്നതിന്‍റെ തെളിവാണ് പാകിസ്ഥാന്‍റെ നീക്കമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. എന്നാല്‍ തന്‍റെ മോചനം ഇല്ലാതാക്കാന്‍ ഡല്‍ഹിയില്‍ നിന്നും ഉണ്ടായ പരിശ്രമങ്ങള്‍ എല്ലാംതന്നെ പാഴായി പോയെന്ന് ഹാഫിസ് പറഞ്ഞു. ദൈവത്തിന് നന്ദി. പാകിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിന്‍റെ വിജയമാണിത്. ഹാഫിസ് കൂട്ടിച്ചേര്‍ത്തു.
അറുപതു ദിവസത്തേയ്ക്ക് കൂടി വീട്ടുതടങ്കല്‍ നീട്ടാന്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. സയ്യിദിനെ വീട്ടുതടങ്കലില്‍ തുടര്‍ന്ന് പാര്‍പ്പിക്കുന്നതിനായി എന്തു തെളിവാണ് ഉള്ളതെന്ന് ലാഹോര്‍ ഹൈക്കോടതി ചോദിച്ചതായി ഇയാളുടെ അഭിഭാഷകന്‍ എ കെ ഡോഗര്‍ പറഞ്ഞു.