ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ അദ്ധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നതായി സൂചന.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ആശുപത്രിയിലെത്തി കരുണാനിധിയെ കണ്ടു.
ആരോഗ്യനില വളരെ മോശമായി എന്ന വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് മാറ്റമുണ്ടായി എങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്.
അവസ്ഥയേയും നേരിടാന്‍ സര്‍ക്കാര്‍ ചെന്നൈ നഗരത്തില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. കൂടാതെ ഏതു നിമിഷവും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ സേനയെ സജ്ജമാക്കി നിറുത്തണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലും റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷനുകളിലും തമിഴ്നാട് സ്പെഷല്‍ പോലീസ് ബറ്റാലിയനെയും സുരക്ഷയ്ക്കായി വിന്യസിച്ചു.
പോലീസിനു പുറമേ ആശുപത്രിക്കു സമീപം കമാന്‍ഡോ ഫോഴ്സിനേയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനേയും നിയോഗിച്ചിട്ടുണ്ട്. കരുണാനിധിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അണികള്‍ അക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി കരുണാനിധിയുടെ സ്ഥിതി മോശമായെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആശുപത്രിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്ന അണികളുടെ വികാരപ്രകടനങ്ങള്‍ അതിരുവിട്ടിരുന്നു. പൊലീസ് ബലപ്രയോഗം നടത്തിയെങ്കിലും ജനക്കൂട്ടം പിരിഞ്ഞു പോകാതെ ആശുപത്രിക്കു മുന്നില്‍ കഴിച്ചുകൂട്ടുകയായിരുന്നു. ''എഴുന്തുവാ എഴുന്തുവാ എന്‍ തലൈവാ എഴുന്ത് വാ..., താങ്കലെയേ, എങ്കള്‍ ഇമൈ തൂങ്കലയേ...'' (എണീറ്റുവാ, എണീറ്റുവാ എന്‍റെ തലവനേ എണീറ്റുവാ.. സഹിക്കുന്നില്ല, ഞങ്ങളുടെ കണ്ണുകള്‍ ഉറങ്ങുന്നില്ല..) എന്ന് അവര്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഇന്ന് രാവിലെയും ആശുപത്രിക്ക് മുന്നിലേക്ക് ആരാധകരുടേയും പ്രവര്‍ത്തകരുടേയും ഒഴുക്കാണ്.