)
മംഗളൂരു: Mangaluru Fazil Murder Case: സൂറത്‌കലിൽ യുവാവിനെ നാലംഗ മുഖംമൂടി സംഘം തുണക്കടയിൽ കയറി വെട്ടിക്കൊന്ന കേസിൽ 10 പേർ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. സൂറത് കൽ സ്വദേശി ഫാസിൽ എന്ന യുവാവിനെയാണ് നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ്. ഇയാളുടെ കടയുടെ മുന്നിൽ വച്ച് ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സൂറത് കലിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നിലൂടെ എത്തിയ സംഘം ഇയാളെ പിടികൂടി ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ഇതിനിടയിൽ ഫാസിലിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. ചൊവ്വാഴ്ച രാത്രി ബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിലുള്ള സംഘർഷാവസ്ഥ നിലനിൽക്കവെയാണ് ഈ കൊലപാതകം കൂടി നടന്നിരിക്കുന്നത്.
രണ്ടു കൊലപാതകങ്ങള്‍ അടുത്തടുത്ത് നടന്നതിനാൽ മംഗളൂരുവില്‍ കൂടുതൽ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എഡിജിപിയുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സുരക്ഷ നഗരത്തിലേർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ പ്രദേശത്തെ മദ്യശാലകള്‍ അടച്ചിടാൻ പോലീസ് നിര്‍ദേശം നൽകിയിട്ടുണ്ട്. കർണാടക-കേരള അതിർത്തിയിൽ ഉൾപ്പെടെ 19 ചെക്ക് പോസ്റ്റുകളിൽ ശക്തമായ പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയ, മത നേതാക്കളോട് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സൂറത്കൽ, ബജ്‌പെ, മുൽക്കി, പന്നമ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധിയാണ്. സംഭവത്തെ തുടർന്ന് വടക്കൻ കേരളത്തിലും കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ പോലീസിനെ വിന്ന്യസിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിൽ കർശന പരിശോധന നടക്കുകയാണ്.
എങ്കിലും ഫാസിലിനെ വാഹനത്തിലെത്തി കൊലപ്പെടുത്തിയ നാലംഗ സംഘത്തെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ലെന്നാണ് സൂചന. പ്രതികളെത്തിയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണെന്നും എന്നാൽ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. രണ്ട് ദിവസം മുമ്പ് വെട്ടേറ്റ് മരിച്ച യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകത്തിലും പോലീസ് അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.