ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കില്ല എന്ന സൂചനകള്‍ പുറത്തു വരുന്നു.
സുപ്രീംകോടതി ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്ന ഹര്‍ജികളില്‍ ചിദംബരത്തിന്‍റെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ വിഷയം ആരാഞ്ഞ ചിദംബരത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബലിനോട് കേസ് ലിസ്റ്റില്‍പ്പെടുത്താന്‍ ചീഫ്ജസ്റ്റിസിന്‍റെ നിര്‍ദ്ദേശം ആവശ്യമാണെന്നായിരുന്നു ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് ഭാനുമതി മറുപടി നല്‍കിയത്.
അതേസമയം, ചീഫ്ജസ്റ്റിസ് അയോധ്യ ഭൂമി വിവാദവുമായി ബന്ധപ്പെട്ടുള്ള വാദങ്ങളില്‍ വ്യാപൃതനാണ്. അതിനാല്‍, ചിദംബരത്തിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീര്‍പ്പായിട്ടില്ല. ഇ.ഡിയുടെയും സിബിഐടെയും കേസുകളിൽ ജാമ്യവും സിബിഐ അറസ്റ്റ് നീക്കങ്ങളുടെ നിയമസാധുത ചോദ്യം ചെയ്തുമാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 5 ദിവസമായി സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ കസ്റ്റഡി ഇന്നവസാനിക്കുകയാണ്.