ന്യൂഡല്‍ഹി: ജമ്മു-കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശശി തരൂര്‍ എം.പി രംഗത്ത്.
ഇതാണ് കോണ്‍ഗ്രസ് എക്കാലവും പറഞ്ഞതെന്നും കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യഘടകമാണെന്നും ശശി തരൂര്‍ ട്വീറ്ററില്‍ കുറിച്ചു.
"ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ രീതിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. കാരണം അത് ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തകര്‍ക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഈ നിലപാട് മുതലെടുക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കേണ്ട" തരൂര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
അതെസമായം, കശ്മീര്‍ വിഷയത്തില്‍ നിലപട് വ്യക്തമാക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി കുറിച്ച ട്വീറ്റ് പാക്കിസ്ഥാനിലും പ്രതികരണം സൃഷ്ടിച്ചിരുന്നു.
കശ്മീര്‍ വിഷയത്തില്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിലപാടുകള്‍ എടുക്കണമെന്നായിരുന്നു പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ അഭിപ്രായപ്പെട്ടത്.
‘ ആശയക്കുഴപ്പമാണ് നിങ്ങളുടെ രാഷ്ട്രീയത്തിന്‍റെ ഏറ്റവും വലിയ പ്രശ്‌നം. യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടെടുക്കൂ. ഇന്ത്യന്‍ മതേതരത്വത്തിന്‍റെയും സ്വതന്ത്ര ചിന്തയുടെയും പ്രതീകമായ നിങ്ങളുടെ മുത്തച്ഛനെടുത്തതുപോലെ നിലപാടുകള്‍ സ്വീകരിക്കണം’ എന്നാണ് പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തത്.
ഇന്ത്യ കശ്മീരില്‍ നടത്തുന്ന ഇടപെടലുകളെ സംബന്ധിച്ച് പാക്കിസ്ഥാന്‍ യുഎന്നില്‍ നല്‍കിയ നോട്ടീസില്‍ രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹം കശ്മീര്‍ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
"ഞാൻ കേന്ദ്ര സർക്കാരിനോട് പല കാര്യത്തിലും വിയോജിക്കുന്ന ആളാണ്. പക്ഷെ ഒരുകാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിൽ പാക്കിസ്ഥാനെന്നല്ല ഒരു വിദേശ രാജ്യവും ഇടപെടേണ്ട ആവശ്യമില്ല. ജമ്മു-കശ്മീരിൽ സംഘർഷം നടക്കുന്നുണ്ട്. അതിന് കാരണം പാക്കിസ്ഥാനാണ്. ലോകത്താകമാനം ഭീകരവാദം പരത്തുന്ന പ്രധാനികളാണ് പാക്കിസ്ഥാൻ," രാഹുൽ ഗാന്ധിയുടെ ഈ ട്വീറ്ററില്‍ കുറിച്ചു.