മുദ്രാവാക്യം വിളിക്കാനുള്ള സ്ഥലമല്ല പാര്‍ലമെന്‍റ്‍, അനുവദിക്കില്ല: സ്പീക്കര്‍ ഓം ബിര്‍ള

മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കാനുള്ള സ്ഥലമല്ല പാര്‍ലമെന്‍റ് എന്ന് സ്പീക്കര്‍ ഓം ബിര്‍ള.

Last Updated : Jun 20, 2019, 05:10 PM IST
മുദ്രാവാക്യം വിളിക്കാനുള്ള സ്ഥലമല്ല പാര്‍ലമെന്‍റ്‍, അനുവദിക്കില്ല: സ്പീക്കര്‍ ഓം ബിര്‍ള

ന്യൂഡല്‍ഹി: മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കാനുള്ള സ്ഥലമല്ല പാര്‍ലമെന്‍റ് എന്ന് സ്പീക്കര്‍ ഓം ബിര്‍ള.

പാര്‍ലമെന്റില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ അനുവദിക്കില്ലെന്നും സഭയെ തടസ്സപ്പെടുത്തുന്ന രീതിയിലോ മറ്റ് പ്രകോപനങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലോ ഉള്ള യാതൊരു വിധ മുദ്രാവാക്യങ്ങളും സഭയില്‍ അനുവദിക്കില്ലെന്നും ഓം ബിര്‍ള പറഞ്ഞു.

"ഇത്തരത്തിലുള്ള മുദ്രാവാക്യം വിളിക്കാനുള്ള സ്ഥലമാണ് പാര്‍ലമെന്‍റ്‍ എന്ന് ഞാന്‍ കരുതുന്നില്ല. പാര്‍ലമെന്‍റ്‍ അംഗങ്ങള്‍ക്ക് അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാനും അവര്‍ക്ക് ഉന്നയിക്കാനുള്ള ആരോപണങ്ങള്‍ ഉന്നയിക്കാനും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനും എല്ലാമുള്ള അവകാശമുണ്ട്. എന്നാല്‍ ഗാലറിയിലേക്ക് വന്ന് പ്രതിഷേധിക്കുകയോ ഇത്തരത്തില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയോ ചെയ്യാന്‍ അനുവദിക്കില്ല. പാര്‍ലമെന്‍റിന് ചില നിയമങ്ങളുണ്ട്. അത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. ജയ് ശ്രീറാം, ജയ് ഭാരത്, വന്ദേമാതരം ഇതെല്ലാം മുന്‍പും വിളിച്ചിരുന്നു. എന്നാല്‍ ഒരു ചര്‍ച്ച വരുമ്പോള്‍ അതിന്‍റെ  രീതി മാറും. അത് തീരുമാനിക്കേണ്ടത് സ്പീക്കറാണ്” ഓം ബിര്‍ള പറഞ്ഞു.

അതേസമയം, ചരിത്ര വിജയം നേടി ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയ ശേഷം ലോക്സഭ ചേര്‍ന്ന ആദ്യ ദിവസം തന്നെ പാര്‍ലമെന്‍റില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയായിരുന്നു. കേന്ദ്രമന്ത്രി ബബുല്‍ സുപ്രിയോ സത്യപ്രതിജ്ഞ ചൊല്ലാന്‍ എത്തിയപ്പോഴാണ് ആദ്യം ജയ് ശ്രീറാം വിളി ഉയര്‍ന്നത്. പിന്നീട് മറ്റു എംപിമാര്‍ സത്യപ്രതി്ജ്ഞ ചൊല്ലിയപ്പോഴും ഇത് തുടരുകയായിരുന്നു.

എന്നാല്‍, അമരാവതിയില്‍ നിന്നുള്ള എംപി നവനീത് റാണ ജയ് ശ്രീറാം വിളിക്ക് എതിരെ രംഗത്ത് വന്നിരുന്നു. ജയ് ശ്രീറാം മുഴക്കേണ്ട സ്ഥലം ഇതല്ല, അമ്പലങ്ങളിലാണ് അത് ചെയ്യേണ്ടതെന്നായിരുന്നു അവരുടെ പ്രതികരണം.

എന്നാല്‍, ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി സത്യപ്രതിജ്ഞക്കായി ഡയസിലേക്ക് നീങ്ങുമ്പോള്‍ ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം, വന്ദേമാതരം വിളികള്‍ മുഴക്കി ബഹളം സൃഷ്ടിച്ചിരുന്നു.

ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാര്‍ലമെന്‍റില്‍ ഏവര്‍ക്കും തുല്യ പരിഗണനയാണ് കല്‍പിക്കുന്നത്‌. എന്നാല്‍ ഇപ്പോള്‍ കണ്ടുവരുന്ന ജാതി, മത വിവേചനം പാര്‍ലമെന്‍റിന്‍റെ പവിത്രതയ്ക്ക് കോട്ടം വരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.....

 

Trending News